ഇന്ത്യന്‍ വിദ്യാര്‍ഥി യുഎസില്‍ വെടിയേറ്റു മരിച്ചു

കന്‍സാസ് സിറ്റി: യുഎസില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. കന്‍സാസ് സിറ്റിയിലെ റസ്റ്റോറന്റിലാണ് തെലങ്കാനയില്‍നിന്നുള്ള 25കാരനായ ശരത് കൊപ്പു വെടിയേറ്റു മരിച്ചത്.
വെള്ളിയാഴ്ച പ്രാദേശികസമയം വൈകീട്ട് ഏഴിനാണ് സംഭവം. വെടിയേറ്റ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കവര്‍ച്ചാശ്രമത്തിനിടെ ഉണ്ടായ വെടിവയ്പിലാണ് മരണമെന്നാണ് പ്രാഥമിക അനുമാനം. അഞ്ചു വെടിയൊച്ചകള്‍ കേട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. വാറംഗല്‍ ജില്ലയില്‍നിന്നുള്ള എന്‍ജിനീയറിങ് ബിരുദധാരിയാണ് ശരത്. ഹൈദരാബാദില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായി ജോലിചെയ്തുവരികെ ബിരുദാനന്തര ബിരുദത്തിനായി ജോലി രാജിവച്ചാണ് ഇദ്ദേഹം യുഎസിലേക്ക് പോയത്. മിസോറി കന്‍സാസ് സിറ്റി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്നു ശരത്. പഠനത്തോടൊപ്പം ഈ റസ്റ്റോറന്റിലും ഇദ്ദേഹം ഭാഗികമായി ജോലി ചെയ്തിരുന്നു. ഈ വര്‍ഷമാദ്യമാണ് ശരത് യുഎസിലേക്കു കുടിയേറിയത്. കവര്‍ച്ചക്കാരില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് വെടിയേറ്റതെന്ന് ദൃക്‌സാക്ഷികള്‍ അറിയിച്ചു. മറ്റുള്ളവര്‍ കൗണ്ടറിനു പിന്നില്‍ ഒളിച്ചപ്പോള്‍ എതിര്‍ദിശയിലേക്കാണ് ശരത് ഓടിയത്. പിന്നിലായാണു ശരത്തിന് വെടിയേറ്റത്. വെള്ള, ബ്രൗണ്‍ നിറങ്ങളില്‍ നെടുകെ വരകളുള്ള ടീഷര്‍ട്ടാണ് വെടിവച്ചയാള്‍ ധരിച്ചത്. ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടുണ്ട്. എന്നാല്‍, അക്രമികള്‍ ആരാണെന്നോ വെടിവയ്ക്കാനുള്ള കാരണം എന്താണെന്നോ വ്യക്തമല്ല.എത്രയും വേഗം മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികള്‍ക്കായി ശരത്തിന്റെ കുടുംബാംഗങ്ങള്‍ തെലങ്കാനയുടെ എന്‍ആര്‍ഐ മന്ത്രി കെ ടി രാമറാവുവിനെ സമീപിച്ചിട്ടുണ്ട്. ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും സഹായിക്കാമെന്നു വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതേസമയം, ശരത് കൊപ്പുവിന്റെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. ശരത്തിന്റെ പിതാവ് രാംമോഹന്‍ റെഡ്ഡിയുമായി സംസാരിച്ചെന്നും കുടുംബത്തിലെ ഒരംഗത്തെ യുഎസിലേക്ക് അയക്കാന്‍ തയ്യാറാണെന്ന് അദ്ദേഹത്തെ അറിയിച്ചതായും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it