ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റയാള്‍ മരിച്ചു

മലപ്പുറം: ആസിഡ് ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കോഡൂര്‍ ഉമ്മത്തൂര്‍ സ്വദേശി പോത്തഞ്ചേരി ബഷീര്‍ (52) ആണു ശനിയാഴ്ച രാത്രി മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയാണു കേസിനാസ്പദമായ സംഭവം. മലപ്പുറം മുണ്ടുപറമ്പിലെ വാടകവീട്ടില്‍ ഭാര്യ സുബൈദയ്ക്ക് ഒപ്പം കിടന്നുറങ്ങുകയായിരുന്ന ഇദ്ദേഹത്തിന്റെ ശരീരത്തിലേക്ക് അക്രമികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. കനത്ത ചൂടു കാരണം വീടിന്റെ വാതില്‍ തുറന്നിട്ടായിരുന്നു കിടന്നുറങ്ങിയിരുന്നത്. മുഖവും നെഞ്ചും ഉള്‍പ്പെടെ ശരീരത്തില്‍ 45 ശതമാനത്തിലധികം പൊള്ളലേറ്റ ബഷീറിനെ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജില്‍ നിന്നാണു മരിച്ചത്. അക്രമം നടക്കുമ്പോള്‍ ബഷീറും ഭാര്യയും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
മെഡിക്കല്‍ കോളജ് പോലിസ് നല്‍കിയ വിവര പ്രകാരം മലപ്പുറം പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബഷീറിന്റെ മരണമൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂരില്‍ നിന്നുള്ള സയന്റിഫിക് വിദഗ്ദര്‍, വിരലടയാള വിദഗ്ധര്‍, ഡോഗ് സ്‌ക്വാഡ് എന്നിവര്‍ മുണ്ടുപറമ്പിലെ വീട്ടിലെത്തി തെളിവെടുത്തു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. മലപ്പുറത്ത് മലബാര്‍ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനം നടത്തിയിരുന്ന ബഷീറുമായി ബന്ധപ്പെട്ടവര്‍, ബന്ധുക്കള്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ബഷീറിന് മൂന്നു മക്കളുണ്ട്. ഷഹന (വേങ്ങര), മുഹമ്മദ് ആസിഫലി, ഫാത്തിമ സഫ.
Next Story

RELATED STORIES

Share it