Flash News

ആശുപത്രി ബില്ലടയ്ക്കാന്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ എടുത്തുമാറ്റിയെന്ന് പരാതി, മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു

ആശുപത്രി ബില്ലടയ്ക്കാന്‍ മരിച്ച യുവാവിന്റെ അവയവങ്ങള്‍ എടുത്തുമാറ്റിയെന്ന് പരാതി, മുഖ്യമന്ത്രി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു
X


തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പാലക്കാട് മീനാക്ഷിപുരം സ്വദേശിയായ യുവാവിന്റെ ആന്തരിക അവയവങ്ങള്‍ സേലത്തെ സ്വകാര്യ ആശുപത്രിക്കാര്‍ എടുത്തുമാറ്റിയെന്ന ബന്ധുക്കളുടെ പരാതിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന മറ്റു മൂന്നു പേര്‍ക്ക് വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ചെന്നൈയില്‍ നിന്ന് റോഡ് വഴി മീനാക്ഷിപുരത്തേക്ക് തിരിച്ചുവരുമ്പോള്‍ കള്ളിക്കുറിശ്ശിയിലാണ് അപകടമുണ്ടായത്. സാരമായി പരിക്കേറ്റ ഡ്രൈവറടക്കം ഏഴുപേരെ തൊട്ടടുത്ത ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അവരെ വിദഗ്ധ ചികില്‍സയ്ക്ക് വേണ്ടി 120 കി.മീറ്റര്‍ അകലെ വിനായക സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ഒരാളായ മണികണ്ഠന് മസ്തിഷ്‌ക മരണം സംഭവിച്ചതായി മെയ് 22ന് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. അതിന് ശേഷം മണികണ്ഠനെ വെന്റിലേറ്ററിലേക്ക് മാറ്റി. മൂന്നുലക്ഷം രൂപയാണ് ചികില്‍സാ ചെലവായി ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടത്. മൃതദേഹം മീനാക്ഷിപുരത്ത് എത്തിക്കാന്‍ 25,000 വേറെയും ആവശ്യപ്പെട്ടു. ബന്ധുക്കളുടെ കൈയില്‍ പണമില്ലാത്തതുകൊണ്ട് അവരെക്കൊണ്ട് ചില കടലാസുകളില്‍ ഒപ്പിടുവിച്ച് വാങ്ങി അവയവങ്ങള്‍ നീക്കം ചെയ്തു എന്നാണ് പരാതി. അതിന് ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടോ മറ്റു രേഖകളോ ബന്ധുക്കള്‍ക്ക് നല്‍കിയില്ല. വൈദ്യശാസ്ത്ര ധര്‍മങ്ങള്‍ക്ക് നിരക്കാത്തതും ക്രൂരവുമായ ഈ നടപടിയെപ്പറ്റി അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it