Flash News

ആശുപത്രികളില്‍ തൊഴില്‍ വകുപ്പിന്റെ പരിശോധന



തിരുവനന്തപുരം: തൊഴില്‍വകുപ്പ് സംസ്ഥാനത്തെ 33 ആശുപത്രികളില്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ ക്രമക്കേടുകളും നിയമലംഘനങ്ങളും കണ്ടെത്തി. തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ലേബര്‍ കമ്മീഷണര്‍ കെ ബിജു അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) എ അലക്‌സാണ്ടര്‍ക്ക് ഉത്തരവു നല്‍കിയതിനെ തുടര്‍ന്നാണു നടപടി. എല്ലാ ജില്ലകളിലെയും വിവിധ ആശുപത്രികളില്‍ നടത്തിയ പരിശോധനയില്‍ വ്യാപകമായ തൊഴില്‍ നിയമലംഘനങ്ങളാണു കണ്ടെത്തിയത്. ഇവ അടിയന്തരമായി പരിഹരിക്കുന്നതിന് ആശുപത്രി അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. 15,000 ഓളം ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിശോധനയ്ക്കു വിധേയമാക്കി. ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമങ്ങളുടെ ലംഘനങ്ങളാണ് കൂടുതലായും കണ്ടെത്തിയത്. കോണ്‍ട്രാക്റ്റ് ലേബര്‍ ആക്റ്റ് നടപ്പാക്കാതിരിക്കുക, പൊതു ഉല്‍സവ അവധിദിനം, ഓവര്‍ടൈം വേതനം തുടങ്ങിയ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങള്‍ നല്‍കാതിരിക്കല്‍, പ്രസവാനുകൂല്യം നിഷേധിക്കല്‍, ബോണസ് ആക്റ്റ് പ്രകാരമുള്ള രജിസ്റ്ററുകള്‍, വാര്‍ഷിക റിട്ടേണ്‍, ഗ്രാറ്റിവിറ്റി രേഖകള്‍ എന്നിവ സൂക്ഷിക്കാതിരിക്കല്‍ തുടങ്ങിയവയാണു കണ്ടെത്തിയ നിയമലംഘനങ്ങളില്‍ പ്രധാനപ്പെട്ടവ. ശമ്പളം കൃത്യസമയത്ത് ലഭ്യമാക്കാതിരിക്കല്‍, ഓവര്‍ടൈം അലവന്‍സ് നല്‍കാതിരിക്കുക, ജീവനക്കാര്‍ക്ക് സൗകര്യങ്ങളോടുകൂടിയ വിശ്രമമുറി, 20നു മുകളില്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ അവരുടെ ചെറിയ കുട്ടികള്‍ക്കു വേണ്ടി ക്രഷ് സൗകര്യം ഏര്‍പ്പെടുത്തണമെന്ന വ്യവസ്ഥ എന്നിവയും നടപ്പാക്കിയിട്ടില്ല. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി അതു നിശ്ചിത സമയത്തിനുള്ളില്‍ പരിഹരിക്കുന്നതിന് ആശുപത്രി അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. നടപടി സ്വീകരിക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി പ്രോസിക്യൂഷന്‍, ക്ലെയിം പെറ്റി നടപടികള്‍ തുടങ്ങിയവ സ്വീകരിക്കും.സംസ്ഥാനത്തെ മൂന്നു റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ രാവിലെ 8.45ന് ആരംഭിച്ച് വൈകീട്ട് അഞ്ചര വരെ നീണ്ട മിന്നല്‍പരിശോധനയില്‍ 14 ജില്ലാ ലേബര്‍ ഓഫിസര്‍മാര്‍, 101 അസിസ്റ്റന്റ് ഓഫിസര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it