Flash News

ആശങ്കയകന്നു; ചെങ്കല്‍പേട്ടില്‍ കണ്ടെത്തിയ മൃതദേഹം ജസ്‌നയുടേതല്ല

പത്തനംതിട്ട: തമിഴ്‌നാട്ടിലെ ചെങ്കല്‍പേട്ടിനു സമീപം പഴവേലിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജസ്‌നയുടേതല്ല. ചെന്നൈ അണ്ണാനഗര്‍ സ്വദേശിനിയുടെ മൃതദേഹമാണിതെന്ന് പോലിസ് സ്ഥിരീകരിച്ചു. ഇന്നലെ ഇവരുടെ ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മെയ് 29 മുതല്‍ ഈ യുവതിയെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ചെങ്കല്‍പേട്ട മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജസ്‌നയുടെ സഹോദരന്‍ ജയ്‌സും ജസ്‌ന തിരോധാനം അന്വേഷിക്കുന്ന പോലിസ് സംഘവും ഇന്നലെ രാവിലെ പരിശോധിച്ചിരുന്നു. മൃതദേഹം ജസ്‌നയു ടേതെന്നു സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് സഹോദരന്‍ പറഞ്ഞു. മൃതദേഹത്തിനു സമീപത്തു നിന്നു കണ്ടെത്തിയ സ്യൂട്ട്‌കേസിലെ വസ്ത്രങ്ങളും സഹോദരന്‍ പരിശോധിച്ചെങ്കിലും തെളിവുകള്‍ ലഭിച്ചില്ല. ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കും വിരാമമായി. തുടര്‍ന്നാണ് അണ്ണാനഗറില്‍ നിന്നുള്ളവരെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
ഈ മൃതദേഹം ജസ്‌നയുടേതാണെന്ന തരത്തിലുള്ള പ്രചാരണം വെള്ളിയാഴ്ചയാണ് പുറത്തുവന്നത്. പല്ലില്‍ ക്ലിപ്പിട്ടിട്ടുണ്ടെന്നതും മൃതദേഹത്തിനു ജസ്‌നയോട് സമാനമായ ഉയരമുണ്ടെന്നതുമാണ് ആശങ്കയ്ക്ക് കാരണമായത്. എന്നാല്‍, മൃതദേഹത്തിനു മൂക്കുത്തി ഉണ്ടെന്നതിനാല്‍ ജസ്‌നയാവാനിടയില്ലെന്ന സൂചനയും നല്‍കി. ജസ്‌നയ്ക്ക് മൂക്കുത്തി ഉണ്ടായിരുന്നില്ല.
തമിഴ്‌നാട് പോലിസില്‍ നിന്നു വിവരം ലഭിച്ചയുടനെ ജസ്‌നയുടെ തിരോധാനം അന്വേഷിക്കുന്ന പോലിസ് സംഘവും ജയ്‌സും ചെങ്കല്‍പേട്ടയ്ക്ക് പോവുകയായിരുന്നു. ഇന്നലെ രാവിലെ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലെത്തിയ സംഘം മൃതദേഹം പരിശോധിച്ച് അത് ജസ്‌നയുടേതല്ലെന്നു ബോധ്യപ്പെട്ടു. മൃതദേഹത്തിന്റെ പല്ലിനു കൂടുതല്‍ വിടവുണ്ട്. പ്രായം കൂടുതലാണെന്ന സംശയവും സഹോദരന്‍ തന്നെ വ്യക്തമാക്കി.
72 ദിവസങ്ങള്‍ക്കു മുമ്പാണ് കോട്ടയം മുക്കൂട്ടുതറ സ്വദേശിനിയും രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥിനിയുമായ ജസ്‌ന മരിയ ജയിംസിനെ കാണാതായത്. വ്യാഴാഴ്ച രാത്രിയിലാണ് പകുതിയിലേറെ കത്തിക്കരിഞ്ഞ മൃതദേഹം തമിഴ്‌നാട് പോലിസ് കണ്ടെത്തിയത്. ചാക്കില്‍ കൊണ്ടുവന്ന എന്തോ രണ്ടു പേര്‍ ചേര്‍ന്നു കത്തിക്കുന്നതു കണ്ട് രാത്രി പട്രോളിങ് സംഘം പരിശോധിക്കാനായി ജീപ്പ് നിര്‍ത്തിയപ്പോള്‍ ഇവര്‍ ഓടിപ്പോവുകയായിരുന്നു. സംശയം തോന്നിയ പോലിസ് വെള്ളമൊഴിച്ച് തീ അണച്ചപ്പോഴാണ് സ്ത്രീയുടെ മൃതദേഹമാണെന്ന് മനസ്സിലായത്. ഇതിനോടകം മുഖം ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ കത്തിക്കരിഞ്ഞിരുന്നു.
ജസ്‌നയുടെ രൂപവുമായി സാദൃശ്യം തോന്നിയതോടെയാണ് മൃതദേഹം കണ്ടെടുത്ത വിവരം തമിഴ്‌നാട് പോലിസ് തിരോധാനം അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ അറിയിച്ചത്. മൃതദേഹത്തിന്റെ പല്ലില്‍ കമ്പി കെട്ടിയിട്ടുണ്ട്. ജസ്‌നയും കമ്പി കെട്ടിയിട്ടുണ്ടായിരുന്നു. ഉയരത്തിലും വണ്ണത്തിലും സമാനതകളുണ്ട്. ഇതും സംശയത്തിനിടയാക്കി.









Next Story

RELATED STORIES

Share it