ആള്‍ക്കൂട്ട കൊലപാതകങ്ങള്‍: മുന്നറിയിപ്പു സന്ദേശം നല്‍കാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ ടെലിവിഷന്‍ ചാനലുകള്‍ക്കും റേഡിയോകള്‍ക്കും നിര്‍ദേശം നല്‍കി.
കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ദൂരദര്‍ശന്‍ ചാനലിനും ഓള്‍ ഇന്ത്യ റേഡിയോക്കുമാണ് നിര്‍ദേശം നല്‍കിയത്. അതോടൊപ്പം സ്വകാര്യ ടെലിവിഷന്‍ ചാനലുകളും ഇതു പ്രചരിപ്പിക്കണമെന്നു കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അഭ്യര്‍ഥിച്ചു. ഇത്തരത്തിലൊരു ഉത്തരവിടാന്‍ നേരത്തെ സുപ്രിംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു മന്ത്രാലയത്തിന്റെ നടപടി.
ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തും അതിന്റെ പ്രത്യാഘാതങ്ങള്‍ വിശദീകരിച്ചുമുള്ള പരസ്യങ്ങള്‍ റേഡിയോയിലൂടെയും ടെലിവിഷനിലൂടെയും ന ല്‍കാനാണു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചത്. പശുസംരക്ഷണത്തിന്റെ മറവില്‍ നടക്കുന്ന ആക്രമണങ്ങള്‍ തടയണമെന്ന് ആവശ്യപ്പെട്ടു പ്രമുഖ മാധ്യമപ്രവര്‍ത്തകനും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ തുഷാര്‍ഗാന്ധി, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തഹ്‌സീന്‍ പൂനേവാല എന്നിവര്‍ നല്‍കിയ ഹരജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് നിര്‍ദേശം.
ഹരജി പരിഗണിക്കുന്നതിനിടെ ഇക്കാര്യത്തില്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നു സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ആക്രമണങ്ങള്‍ തടയാന്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ഓരോ ജില്ലകളിലും നോഡല്‍ ഓഫിസറായി നിയമിക്കണം, കേസുകള്‍ പരിഗണിക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കണം, ഇരകള്‍ക്കു നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളായിരുന്നു കോടതി പുറപ്പെടുവിച്ചത്.

Next Story

RELATED STORIES

Share it