ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ട വഴിപാടിനെതിരേ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ കുത്തിയോട്ട വഴിപാടിനെതിരേ ജയി ല്‍ ഡിജിപി ആര്‍ ശ്രീലേഖ.
ആചാരത്തിന്റെ പേരില്‍ കുട്ടികളെ നരകയാതന അനുഭവിപ്പിക്കുന്നുവെന്ന പ്രസ്താവന ബ്ലോഗിലൂടെയാണു ശ്രീലേഖ പങ്കുവച്ചത്. വനിതകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ക്ഷേത്രം കുട്ടികളുടെ ജയിലറയായി മാറുകയാണ്. വര്‍ഷങ്ങളായി തുടരുന്ന ഇത്തരം അനാചാരങ്ങള്‍ അവസാനിപ്പിക്കേണ്ട കാലംകഴിഞ്ഞെന്നും അവര്‍ പറഞ്ഞു. അഞ്ചിനും 12നും ഇടയിലുള്ള ആണ്‍കുട്ടികള്‍ക്ക് ഇതു ദുരിതകാലമാണ്. മാതാപിതാക്കളെ പോലും കാണാന്‍ അനുവദിക്കാതെ കുട്ടികളെ വിഷമിപ്പിച്ചു കൊണ്ടാണ് കുത്തിയോട്ടം എന്ന ആചാരം നടത്തുന്നത്. അല്‍പവസ്ത്രവും അല്‍പഭക്ഷണവും നല്‍കി പരിമിതമായ സാഹചര്യങ്ങളില്‍ 1000ത്തോളം കുട്ടികളെയാണ് പങ്കെടുപ്പിക്കുന്നത്. ശരീരത്തില്‍ കമ്പി കുത്തിക്കയറ്റിയിറക്കി ആ മുറിവില്‍ ചാരം തേച്ചാണ് വഴിപാട് അവസാനിപ്പിക്കുന്നത്.
കൗമാരക്കാരായ കുട്ടികളോട് കാണിക്കുന്ന ക്രൂരതയാണു വാസ്തവത്തില്‍ ഈ വഴിപാട്. കുട്ടികള്‍ക്കെതിരേയുള്ള ഇത്തരം ക്രൂരതകള്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റകരമാണ്. എന്നാല്‍ ആരും ഇക്കാര്യത്തില്‍ പരാതിപ്പെടില്ല. ഇത്തരത്തില്‍ ക്രൂരതയ്ക്ക് വിധേയരാവുന്ന കുട്ടികള്‍ നല്ലവരായി വളരുമെന്നും മികച്ച പഠനം കാഴ്ചവയ്ക്കുമെന്നാണു മാതാപിതാക്കളുടെ വിശ്വാസം. ദേവിയുടെ ഇഷ്ടം എന്ന സങ്കല്‍പത്തിലാണ് ഇത്തരം വഴിപാട് നടത്തുന്നത്. ആറ്റുകാല്‍ അമ്മയുടെ ഭക്തയായ താന്‍ 10 വയസ്സ് മുതല്‍ തന്നെ പൊങ്കാല അര്‍പ്പിക്കാറുണ്ട്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കാന്‍ വേണ്ടി പൊങ്കാല വഴിപാടുകള്‍ നടത്തിയിട്ടുമുണ്ട്. എന്നാല്‍ കുത്തിയോട്ട വഴിപാടിന്റെ പേരില്‍ കൊച്ചുകുഞ്ഞുങ്ങളോട് കാണിക്കുന്ന ക്രൂരതയോട് വിയോജിക്കുന്നുവെന്നും ശ്രീലേഖ പറഞ്ഞു.
Next Story

RELATED STORIES

Share it