kannur local

ആര്‍എസ്എസ് രാഷ്ട്രീയ സര്‍വനാശ സംഘമെന്ന് എം വി ജയരാജന്‍

കണ്ണൂര്‍: ആര്‍എസ്എസ് എന്നാല്‍ രാഷ്ട്രീയ സര്‍വനാശ സംഘടനയായി മാറിയെന്നും ഡല്‍ഹിയില്‍ കോട്ടിട്ട ക്രിമിനലുകളാണ് വിളയാട്ടം നടത്തുന്നതെങ്കില്‍ ആലപ്പുഴയില്‍ നിക്കറിട്ട ആര്‍എസ്എസ്സുകാരാണ് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്നും സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍.
നിയമന നിരോധനം പിന്‍വലിക്കുക, സ്മാര്‍ട്ട്‌സിറ്റി പദ്ധതി വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്‌ഐ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആര്‍എഎസ്സിന്റെ അജണ്ടകള്‍ക്ക് കോണ്‍ഗ്രസും ഉമ്മന്‍ചാണ്ടി സര്‍ക്കാരും ഒത്താശ ചെയ്യുകയാണ്. സംസ്ഥാനത്ത് നിയമന നിരോധനം നിലനില്‍ക്കുന്നതിനാല്‍ യുവാക്കള്‍ക്കു തൊഴിലില്ലാതാവുകയാണ്. പരീക്ഷകള്‍ നടത്തി നിയമന ഉത്തരവ് അയച്ചവര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാവും മുമ്പ് എങ്ങനെയെങ്കിലും കടലാസ് വിമാനമിറക്കി ക്രെഡിറ്റെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് കലക്ടറേറ്റ് കവാടത്തില്‍ പോലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ജില്ലാ പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം അഡ്വ. പി സന്തോഷ്, ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈ സംസാരിച്ചു. നേതാക്കളായ വി കെ സനോജ്, എം വി രാജീവന്‍, എം രതീഷ്, പി പി ഷൈമ, മനു തോമസ്, എന്‍ അനൂപ്, ഒ കെ വിനീഷ്, സരിന്‍ ശശി, എം ഷാജര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it