Flash News

ആര്‍എസ്എസ് തൊപ്പിയിട്ട പ്രണബിന്റെ ഫോട്ടോ നിര്‍മിച്ചത് മോദിയുടെ ട്വിറ്റര്‍ സുഹൃത്ത്‌

ന്യൂഡല്‍ഹി: നാഗ്പൂരിലെ ആര്‍എസ്എസ് പരിശീലന ക്യാംപില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് തൊപ്പിയണിഞ്ഞു നില്‍ക്കുന്ന വ്യാജ ഫോട്ടോ നിര്‍മിച്ചത് ആരെന്നു വ്യക്തമായി. സംഘപരിവാരത്തിന്റെ സൈബര്‍ പോരാളിയും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പിന്തുടരുന്നയാളുമായ മിഹിര്‍ ജാ ആണ് സുഹൃത്തിന്റെ സഹായത്തോടെ ചിത്രം നിര്‍മിച്ചു പ്രചരിപ്പിച്ചതെന്ന് ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടു.
പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ക്യാംപിലെ സാന്നിധ്യം സംഘപരിവാരം ദുരുപയോഗം ചെയ്യുമെന്ന് പരിപാടിക്കു മുമ്പ് മകള്‍ ശര്‍മിഷ്ഠാ മുഖര്‍ജി മുന്നറിയിപ്പു നല്‍കിയിരുന്നു. പരിപാടി നടന്ന് മണിക്കൂറുകള്‍ക്കകമാണ് പ്രണബ് ആര്‍എസ്എസ് രീതിയില്‍ സല്യൂട്ട് ചെയ്ത് (ധ്വജപ്രണാമം) തൊപ്പിയിട്ടു നില്‍ക്കുന്ന ചിത്രം പുറത്തുവന്നത്. ഈ ഫോട്ടോ ചൂണ്ടിക്കാട്ടി താന്‍ ഭയപ്പെട്ടത് സംഭവിച്ചിരിക്കുന്നു എന്ന് ശര്‍മിഷ്ഠ പിന്നീട് ട്വീറ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശര്‍മിഷ്ഠയുടെ ആരോപണം ശരിവയ്ക്കുന്ന രീതിയില്‍ വ്യാജ ഫോട്ടോ നിര്‍മിച്ചത് സംഘപരിവാരമാണെന്ന് വ്യക്തമായത്.
സൈബര്‍ സ്‌പേസില്‍ റിവേഴ്‌സ് സേര്‍ച്ച് സാങ്കേതികവിദ്യ ഉപയോഗിച്ചു നടത്തിയ പരിശോധനയില്‍ ചിത്രം ഏതാനുംപേര്‍ ചേര്‍ന്നാണ് പുറത്തുവിട്ടതെന്നു വ്യക്തമായി. ഇന്റര്‍നെറ്റ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ മിഹിര്‍ ജാ എന്നയാള്‍ തന്റെ സുഹൃത്തിനോട് പ്രണബിന്റെ തലയില്‍ ഒരു തൊപ്പി വച്ച് കൊടുക്കാമോ എന്നും കൈ വച്ചിരിക്കുന്ന രൂപം മാറ്റിക്കൊടുക്കാമോ എന്നും ചോദിക്കുന്ന ട്വീറ്റ് പുറത്തുവന്നു. ഫോട്ടോഷോപ്പ് വിദഗ്ധനായ സുഹൃത്ത് പ്രണബിന്റെ വ്യാജ ചിത്രം നിര്‍മിക്കും മുമ്പുതന്നെ ഇരുവരുടെയും സുഹൃത്തായ അഭിജാ എന്നയാള്‍ ഇടപെടുകയും പരിപാടിയുടെ വീഡിയോദൃശ്യത്തില്‍ നിന്നുള്ള സ്‌ക്രീന്‍ഷോട്ട് ഉപയോഗിച്ച് ഫോട്ടോ നിര്‍മിച്ചുനല്‍കുകയുമായിരുന്നു. ഇതില്‍ മിഹിര്‍ ജാ പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുടരുന്നയാളാണ്. അഭി ജായും കൃഷ്ണയും സംഘപരിവാരത്തിനു വേണ്ടി സജീവമായി ഇടപെടുന്നവരുമാണ്. ഇരുവരെയും ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ഉള്‍പ്പെടെയുള്ളവര്‍ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട്.
വ്യാജ ഫോട്ടോ ഉണ്ടാക്കിയത് തങ്ങളാണെന്ന് മൂന്നുപേരും സമ്മതിച്ചു. തമാശയ്ക്കു വേണ്ടി ഉണ്ടാക്കിയതാണെന്നും ദുരുദ്ദേശ്യമുണ്ടായിരുന്നില്ലെന്നുമാണ് മൂന്നുപേരുടെയും അവകാശവാദം.
Next Story

RELATED STORIES

Share it