Flash News

ആര്‍എസ്എസ് ആസ്ഥാനത്ത് പ്രണബ് മുഖര്‍ജി; കോണ്‍ഗ്രസ്സിന് അതൃപ്തി

ന്യൂഡല്‍ഹി: ആര്‍എസ്എസ് ആസ്ഥാനത്തു സ്വയംസേവകരെ അഭിസംബോധന ചെയ്യാനുള്ള പ്രണബ് മുഖര്‍ജിയുടെ തീരുമാനത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. സംഭവത്തെക്കുറിച്ച് കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍, ചടങ്ങില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ജാഫര്‍ ഷെരീഫ് പ്രണബ് മുഖര്‍ജിക്കു കത്തെഴുതിയിരുന്നു.
മതനിരപേക്ഷതയുടെ താല്‍പര്യ സംരക്ഷണത്തിന് ആര്‍എസ്എസ് സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള തീരുമാനം പ്രണബ് മുഖര്‍ജി പിന്‍വലിക്കണമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി ഹനുമന്ത റാവു പറഞ്ഞു. ഉന്നതമായ രാഷ്ട്രപതി പദവി അലങ്കരിച്ച വ്യക്തിയായ മുഖര്‍ജി ആര്‍എസ്എസിന്റെ ചടങ്ങില്‍ പങ്കെടുക്കരുത്. ആര്‍എസ്എസ് വര്‍ഗീയ സംഘടനയാണ്. ആര്‍എസ്എസ് ഹിന്ദുത്വത്തെക്കുറിച്ചാണു ചിന്തിക്കുന്നത്. അവര്‍ മതേതരവാദികളല്ല. ഹിന്ദുരാഷ്ട്രമാണ് അവര്‍ ആവശ്യപ്പെടുന്നത്. എങ്ങനെയാണു മുഖര്‍ജിക്ക് ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കാന്‍ തോന്നുന്നത്.
ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യന്‍ തുടങ്ങി വിവിധ മതവിഭാഗങ്ങള്‍ അടങ്ങുന്നതാണ് ഇന്ത്യ. അതിനാല്‍ മുഖര്‍ജി തീരുമാനം പുനപ്പരിശോധിക്കണമെന്നാണ് അഭ്യര്‍ഥിക്കുന്നത്. താന്‍ ഇതു സംബന്ധിച്ച് അദ്ദേഹത്തിനു കത്തെഴുതുമെന്നും എഐസിസി സെക്രട്ടറിയും മുന്‍ രാജ്യസഭാംഗവുമായ റാവു പറഞ്ഞു.
പ്രണബ് മുഖര്‍ജി പരിപാടിയില്‍ പങ്കെടുക്കുന്നതോടെ 2019ലെ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയാവുമെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നാണു പാര്‍ട്ടി വക്താവ് ടോം വടക്കന്‍ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ പറഞ്ഞത്.
ആര്‍എസ്എസിന്റെ സംഘ്ശിക്ഷ് വര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യാതിഥിയായിട്ടാണു മുഖര്‍ജിയെ ക്ഷണിച്ചിരിക്കുന്നത്. ജൂണ്‍ ഏഴിന് ആര്‍എസ്എസിന്റെ നാഗ്പൂരിലെ ആസ്ഥാനത്താണു പരിപാടി. മുഖര്‍ജി ക്ഷണം സ്വീകരിച്ചതായി ആര്‍എസ്എസ് അറിയിച്ചിരുന്നു. പ്രണബ് മുഖര്‍ജിക്കു മുമ്പ്  ഇന്ദിരാഗാന്ധിയും ജഹവര്‍ലാല്‍ നെഹ്‌റുവും മഹാത്മാഗാന്ധിയും ആര്‍എസ്എസ് ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് ആര്‍എസ്എസ് നല്‍കുന്ന വിശദീകരണം.
1963ല്‍ 3000ത്തോളം വരുന്ന സ്വയംസേവകരെ റിപബ്ലിക് ദിന പരേഡില്‍ പങ്കെടുത്തതിനെ നെഹ്‌റു അഭിനന്ദിച്ചിരുന്നു. ഇവരെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നെഹ്‌റു ക്ഷണിക്കുകയായിരുന്നെന്നാണ് ആര്‍എസ്എസ് മാധ്യമ വിഭാഗം അംഗമായ രത്തന്‍ ഷര്‍ദ പറഞ്ഞത്.
Next Story

RELATED STORIES

Share it