Flash News

ആരാധനാലയങ്ങളിലെ ആയുധപരിശീലനം തടയാന്‍ നിയമനിര്‍മാണം നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ ആയുധ പരിശീലനം തടയുന്നതിന് ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട്, ആര്‍എസ്എസ് പോലുള്ള സംഘടനകള്‍ മാസ്ഡ്രില്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അനധികൃത ആയുധ പരിശീലനം തടയാന്‍ പോലിസ് ആക്റ്റിലെ വകുപ്പുകള്‍ക്ക് അനുസൃതമായി ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ചില ആരാധനാലയങ്ങളുടെ പരിസരങ്ങള്‍, ചില സ്‌കൂള്‍ വളപ്പുകള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലം, ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തുന്ന ശാഖകളില്‍ ദണ്ഡ് ഉപയോഗിച്ചു പരിശീലനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ പരസ്യമാക്കില്ല.
കേരള പോലിസ് ആക്റ്റിലെ വ്യവസ്ഥകള്‍ പ്രകാരം, അധികാരപ്പെട്ടയാളുടെ അനുമതിയില്ലാതെ അഭ്യാസരീതികള്‍ ഉള്‍ക്കൊള്ളുന്ന കായിക പരിശീലനം സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല. ഇതിനായി സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടമോ പരിസരമോ പെര്‍മിറ്റില്ലാതെ ആര്‍ക്കും അനുവദിക്കാനും പാടില്ല. ജില്ലാ മജിസ്‌ട്രേറ്റിന് മാസ്ഡ്രില്‍ നിരോധിക്കുന്നതിനുള്ള അധികാരമുണ്ട്. ഈ നിരോധനം ആവശ്യമെങ്കില്‍ വിജ്ഞാപനം മുഖേന ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാരിനും അധികാരമുണ്ട്.
ആരാധനാലയങ്ങള്‍ ഭക്തര്‍ക്ക് സൈ്വര്യമായി ആരാധന നടത്താനുള്ള ഇടങ്ങളാണ്. ഇതിനു വിഘാതമായ പ്രശ്‌നങ്ങള്‍ ചില ഇടങ്ങളില്‍ ഉണ്ടാവുന്നുണ്ട്. അത്  കര്‍ശനമായി നിയന്ത്രിച്ച് ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ ഇത്തരം സംഘടനകള്‍ ആയുധപരിശീലനം നടത്തുന്നത് വിദ്യാഭ്യാസ ചട്ടങ്ങള്‍ക്കെതിരും കുറ്റകരവുമാണ്. അനുമതിയില്ലാതെ സ്വകാര്യസ്ഥലങ്ങളില്‍ പരിശീലനം നടത്തുന്നതായി പരാതി ലഭിച്ചാല്‍ നടപടിയുണ്ടാവും.
സര്‍ക്കാര്‍ ജീവനക്കാര്‍ ആയുധപരിശീലനത്തില്‍ പങ്കെടുക്കുന്നതായി പരാതി ലഭിച്ചാല്‍ നിയമപ്രകാരം പരിശോധിച്ചു നടപടിയെടുക്കും. പൊതുസ്ഥലങ്ങളില്‍ മതസംഘടനകളുടേത് ഉള്‍പ്പെടെയുള്ള ചിഹ്നങ്ങള്‍ സ്ഥാപിക്കുന്ന രീതിയുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഏകീകൃത നിലപാടാണ് വേണ്ടതെന്നും ഡി കെ മുരളി, ഇ പി ജയരാജന്‍, വി കെ സി മമ്മദ് കോയ, പി ഉണ്ണി, എ എന്‍ ഷംസീര്‍, കെ സി ജോസഫ്, ടി വി രാജേഷ്, എന്‍ എ നെല്ലിക്കുന്ന്, വി ഡി സതീശന്‍, പി ടി തോമസ് എന്നിവരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it