ആയിപ്പുഴയിലെ കൊലപാതകം: മൂന്നുപേര്‍ കസ്റ്റഡിയില്‍

ഇരിക്കൂര്‍: ആയിപ്പുഴ തുമ്പോലിലെ ഓട്ടോ ഡ്രൈവര്‍ സി എച്ച് സഹീറി(23)നെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രദേശവാസികളും ബന്ധുക്കളുമായ മൂന്നുപേരെ പോലിസ് കസ്റ്റഡിയിലെടുത്തു. ആയിപ്പുഴയിലും ഇരിക്കൂറിലും ഓട്ടോ ടാക്‌സി ഡ്രൈവറായ തുമ്പോലിലെ സിഎച്ച് ഹൗസില്‍ പരേതരായ മൊയ്തു-ഫാത്തിമ ദമ്പതികളുടെ മകന്‍ സി എച്ച് സഹീറാണ് കഴിഞ്ഞ ദിവസം രാത്രി കുത്തേറ്റു മരിച്ചത്.
കുടുംബ പ്രശ്‌നം പറഞ്ഞുകൊണ്ടിരിക്കെയാണ് സഹീറിന്റെ നെഞ്ചിനു കുത്തേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സി എച്ച് സഫീറി(29)നെ പരിക്കുകളോടെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുമ്പോല്‍ പള്ളിക്കു സമീപത്തെ കടയ്ക്കു മുന്നില്‍ സഫീറും കൂട്ടുകാരനും സംസാരിച്ചു കൊണ്ടിരിക്കെ കടയിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലിസ് സംശയം. കുത്തേറ്റ സഹീറിനെ കണ്ണൂര്‍ എകെജി അശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതികളെന്നു സംശയിക്കുന്ന നാസര്‍(45), ബഷീര്‍(40), ഹനീഫ(50) എന്നിവരെയാണ് ഇരിട്ടി ഡിവൈഎസ്പി കെ സുദര്‍ശന്‍, മട്ടന്നൂര്‍ സിഐ ഷജുജോസഫ്, എസ്‌ഐ എം വി ബിനീഷ് കുമാര്‍ നേതൃത്വത്തിലുള്ള പോലിസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരുകയാണെന്ന് പോലിസ് പറഞ്ഞു.
നാസറാണ് സഹീറിനെ കൊലപ്പെടുത്തിയതെന്നും മറ്റു രണ്ടുപേര്‍ സഹായം ചെയ്‌തെന്നുമാണ് പോലിസ് നിഗമനം. കൊല്ലപ്പെട്ട സഹീര്‍ എസ്ഡിപിഐ പ്രവര്‍ത്തകനാണ്.
Next Story

RELATED STORIES

Share it