ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന: തെളിവ് വേണം- കിസ് ഓഫ് ലവ് കൂട്ടായ്മ

കൊച്ചി: രാഹുല്‍ പശുപാലന്റെ പെണ്‍വാണിഭ റാക്കറ്റിന് കിസ് ഓഫ് ലവുമായി ബന്ധമുണ്ടെന്ന് പറഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അതിന് തെളിവുകള്‍ നല്‍കണമെന്ന് കിസ് ഓഫ് ലവ് കൂട്ടായ്മ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സമരത്തില്‍ പങ്കെടുത്ത രണ്ടു പേരുടെ അറസ്റ്റ് ആ സമരത്തിന് എതിരാക്കി മാറ്റുന്നതു ശരിയല്ല. അനേകം ആളുകളുടെ കൂട്ടായ്മയാണ് കിസ് ഓഫ് ലവ്. ഇതിനു നേതാക്കളോ മുഴുവന്‍ സമയ പ്രവര്‍ത്തകരോ ഇല്ല. ഒരു പ്രത്യേക ആശയത്തെ മുന്‍നിര്‍ത്തിയുണ്ടായ കൂട്ടായ്മയായിരുന്നു ഇതെന്നും കൂട്ടായ്മയിലെ അംഗങ്ങളായ ഹരീഷ് വാസുദേവന്‍, ജോളി ചിറയത്ത്, ലാസര്‍ ഷൈന്‍, ഷാഹിന നഫീസ എന്നിവര്‍ പറഞ്ഞു.

കിസ് ഓഫ് ലവിനെതിരേ ശ്രദ്ധ തിരിക്കുമ്പോള്‍ യഥാര്‍ഥ വിഷയത്തില്‍നിന്ന് അകന്നു പോവുകയാണ്. കുട്ടികള്‍ക്ക് എതിരായ അതിക്രമത്തില്‍ ശക്തമായ നടപടികളാണു വേണ്ടത്. കുട്ടികള്‍ക്കെതിരായ അതിക്രമം വെളിച്ചത്തു കൊണ്ടുവരാന്‍ കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം അവഗണിക്കപ്പെടുകയാണെന്നും ഇവര്‍ ആരോപിച്ചു. കിസ് ഓഫ് ലവ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറോളം പേര്‍ ഒപ്പിട്ട പ്രസ്താവനയും കൂട്ടായ്മ പുറത്തിറക്കി.
Next Story

RELATED STORIES

Share it