ആദ്യ ഹജ്ജ്‌സംഘം മടങ്ങിയെത്തി

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശ്ശേരിയില്‍ നിന്നു ഹജ്ജിനു പുറപ്പെട്ട ഹാജിമാരുടെ ആദ്യസംഘം നെടുമ്പാശ്ശേരിയില്‍ മടങ്ങിയെത്തി. എഐ 5401 നമ്പര്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ 340 ഹാജിമാരാണു ഹജ്ജ്കര്‍മം പൂര്‍ത്തിയാക്കി ഇന്നലെ രാവിലെ 9.20നു നെടുമ്പാശ്ശേരിയിലെത്തിയത്.വിമാനത്താവളത്തിനു സമീപമുള്ള എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിലാണ് ഹജ്ജ് ക്യാംപ് പ്രവര്‍ത്തിക്കുന്നത്. ഒരു മാസം മുമ്പ് താല്‍ക്കാലിക ഹജ്ജ് ക്യാംപായാണ് ഹാങ്കര്‍ പ്രവര്‍ത്തിച്ചതെങ്കില്‍ ഇത്തവണ താല്‍ക്കാലിക ടെര്‍മിനലായാണു ഹാങ്കറിന്റെ പ്രവര്‍ത്തനം. വിമാനത്താവള റണ്‍വേയിലെ പ്രത്യേക പാര്‍ക്കിങ് ബേയില്‍ എത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നു ഹാജിമാരെ വിമാനം അറ്റകുറ്റപ്പണികള്‍ക്കായി പ്രവേശിപ്പിക്കുന്ന പ്രത്യേക വഴിയിലൂടെ ബസ്സുകളിലാണ് ഹാങ്കറിലേക്കെത്തിച്ചത്. ഹാജിമാര്‍ക്കായി എമിഗ്രേഷന്‍ കസ്റ്റംസ് പരിശോധനകള്‍ക്കു ഹാങ്കറില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ഹാങ്കറിലേക്കു മറ്റു സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരുന്നു.

തുടര്‍ന്ന് പരിശോധനകള്‍ പൂര്‍ത്തിയാക്കി 11.20ഓടെ ഹാജിമാര്‍ താല്‍ക്കാലിക ടെര്‍മിനലിനു പുറത്തെത്തി. ബാഗേജുകള്‍ സഹിതം ഹാജിമാരെ വോളന്റിയര്‍മാര്‍ ബന്ധുക്കള്‍ക്കു സമീപം എത്തിക്കുകയായിരുന്നു. മടങ്ങിയെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ നിരവധി പേരാണ് എത്തിയിരുന്നതെങ്കിലും മൂന്നു ബന്ധുക്കള്‍ക്കു മാത്രമേ പാസ് അനുവദിച്ചുള്ളൂ. വിമാനത്താവളത്തിലെത്തിയ ആദ്യസംഘം ഹാജിമാരെ മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞ്, അന്‍വര്‍ സാദത്ത് എംഎല്‍എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, കെപിസിസി സെക്രട്ടറി സി എം സക്കീര്‍ ഹുസയ്ന്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അഹമ്മദ് മൂപ്പന്‍, സ്‌പെഷ്യല്‍ ഓഫിസര്‍ കോഴിക്കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്പി യു അബ്ദുല്‍ കരിം, അസിസ്റ്റന്റ് സെക്രട്ടറി ഇ സി മുഹമ്മദ് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. നവംബര്‍ രണ്ടു വരെയാണ് ഹാജിമാര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തുന്നത്. 20 വിമാനസര്‍വീസുകളാണ് ഹാജിമാരെ മടക്കിയെത്തിക്കുന്നതിനായി എയര്‍ ഇന്ത്യ പ്രത്യേക സര്‍വീസുകള്‍ നടത്തുന്നത്. 680 ഹാജിമാര്‍ കൂടി ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേരും.
Next Story

RELATED STORIES

Share it