malappuram local

ആദിവാസി ഊരുകളില്‍ അക്ഷരവെളിച്ചം പകര്‍ന്ന 'സമഗ്ര'യ്ക്ക് കൈയടി

മലപ്പുറം: ആദിവാസി ഊരുകളിലെ മുഴുവന്‍ ജനങ്ങള്‍ക്കും സാക്ഷരത ഉറപ്പുവരുത്തുന്ന പദ്ധതി സമഗ്രക്കു ജില്ലയില്‍ മികച്ച പ്രതികരണം. ആദിവാസി മേഖലയിലെ നിരക്ഷരത പൂര്‍ണമായി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പട്ടിക വര്‍ഗ വികസന വകുപ്പുമായി ചേര്‍ന്നാണു സൗജന്യ കോഴ്‌സ് ആരംഭിച്ചത്. സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കിയ അട്ടപ്പാടി സാക്ഷരതാ തുല്യത പരിപാടിയുടെ തുടര്‍ച്ചയായാണു മലപ്പുറം ജില്ലയിലെ ഏഴ് ആദിവാസി ഊരുകളില്‍ പദ്ധതി നടപ്പാക്കുന്നത്. നിലമ്പൂര്‍ ബ്ലോക്കിലെ പെരുവമ്പാടം, കാരക്കോട് മുക്കം, മലച്ചി, പള്ളിക്കുത്ത് കോളനികളിലും കാളികാവ് ബ്ലോക്കിലെ നെടുങ്കയം, ചോക്കാട്, പാട്ടക്കരിമ്പ് കോളനികളിലുമാണ് ക്ലാസ് നടത്തുന്നത്.
78 പുരുഷന്‍മാരും 139 സ്ത്രീകളുമുള്‍പ്പെടെ 217 പേര്‍ പഠിതാക്കളായുണ്ട്. പെരുവമ്പാടം, ചോക്കാട് കോളനികളില്‍ 40 പേര്‍ വീതവും, പാട്ടക്കരിമ്പില്‍ 36, നെടുങ്കയം 32, മലച്ചി, പള്ളിക്കുത്ത് കോളനികളില്‍ 24 പേര്‍ വീതവും കാരക്കോട് മുക്കം കോളനിയില്‍ 21 പേരും പഠിതാക്കളായുണ്ട്. പ്രത്യേക സര്‍വേയിലൂടെയാണ് പഠിതാക്കളെ കണ്ടെത്തിയത്. ഇവര്‍ക്കു പഠനോപകരണങ്ങളും വിതരണം ചെയ്തു. വനവാസി വിഭാഗത്തില്‍പെട്ട പത്താംക്ലാസ് ജയിച്ചവരോ അതില്‍ കൂടുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരോ ആണ് ഇന്‍സ്ട്രക്ടര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ ഈ സമൂഹത്തിന്റെ സാമൂഹിക വികസനവും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. പ്രദേശത്തെ പ്രേരക്മാരാണു മേല്‍നോട്ടം വഹിക്കുന്നത്.
ജൂണില്‍ ആരംഭിച്ച ക്ലാസ് സപ്തംബര്‍ അവസാന വാരം നടക്കുന്ന പരീക്ഷയോടെ സമാപിക്കും. ഒക്ടോബറില്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. പൊതുപരീക്ഷയ്ക്കു ശേഷം വിജയിക്കുന്നവരെ ആറുമാസ പഠന കാലയളവുള്ള നാലാം തരം തുല്യതാ കോഴ്‌സിന് അര്‍ഹരാക്കും. ഭാവിയില്‍ ഏഴ്, പത്ത്, ഹയര്‍സെക്കന്‍ഡറി തുല്യതയിലേക്കും ഇവരെ എത്തിക്കാനും പദ്ധതിയുണ്ട്.
Next Story

RELATED STORIES

Share it