ആതിരപ്പിള്ളി: ജനാഭിപ്രായം മാനിച്ചു മാത്രം- മന്ത്രി

കൊച്ചി: ആതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് ആശങ്കയുടെ കാര്യമില്ലെന്നും എല്ലാ വന്‍കിട-ചെറുകിട പദ്ധതികളും ജനാഭിപ്രായം മാനിച്ചു മാത്രമേ നടപ്പാക്കുകയുള്ളൂവെന്നും വൈദ്യുതിമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആതിരപ്പിള്ളി പദ്ധതി വിവാദമാക്കാന്‍ വിധത്തിലുള്ളതൊന്നും താന്‍ മുമ്പും പറഞ്ഞിട്ടില്ല. ബുദ്ധിമാന്‍മാരായ മാധ്യമപ്രവര്‍ത്തകര്‍ അതു വിവാദമാക്കി മാറ്റി. പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമെ നടപ്പാക്കൂ. ഇക്കാര്യത്തില്‍ ഒരു ഭിന്നതയുമില്ല. എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ട ഘട്ടത്തില്‍ ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 4000 മെഗാവാട്ട് വൈദ്യുതി കേരളത്തിന് ആവശ്യമുണ്ട്. അതു ലഭ്യമാക്കാന്‍ വന്‍കിട പദ്ധതികള്‍ അനിവാര്യമാണ്. 6000 കോടി രൂപയുടെ വൈദ്യുതി പുറത്തുനിന്നു വാങ്ങുകയാണ്. കേരളത്തിനാവശ്യമായ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഇവിടെ കഴിയുന്നില്ല. ഇക്കാര്യത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കുറ്റകരമായ അനാസ്ഥയുണ്ടായി.
പുറത്തുനിന്നു വൈദ്യുതി വാങ്ങാന്‍ സൗകര്യം ലഭിച്ചപ്പോള്‍ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. ഇവിടെ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സൗകര്യമുണ്ട്. സോളാര്‍ വഴിയുള്ള വൈദ്യുതി ഉല്‍പാദനം വെറും 14 മെഗാവാട്ട് മാത്രമാണ്. അഞ്ചോളം പദ്ധതികള്‍ മുടങ്ങിക്കിടക്കുകയാണ്. ഇവ പുനരുജ്ജീവിപ്പിക്കാനാണ് അടിയന്തര പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it