Flash News

അഹദ് തമീമി ജയില്‍മോചിതയായി

ജറുസലേം: അധിനിവിഷ്ട  വെസ്റ്റ്ബാങ്കില്‍  അതിക്രമം കാണിച്ച ഇസ്രായേല്‍ സൈനികരുടെ മുഖത്തടിച്ച കേസില്‍ എട്ടുമാസത്തെ ജയില്‍വാസത്തിനു ശേഷം 17കാരിയായ മനുഷ്യാവകാശ പ്രവര്‍ത്തക അഹദ് തമീമിയും മാതാവും സ്വതന്ത്രരായി. ശിക്ഷ പൂര്‍ത്തിയാക്കിയ അഹദിനെയും മാതാവിനെയും ഇസ്രായേല്‍ ജയിലില്‍ നിന്നു വെസ്റ്റ്ബാങ്കിലേക്ക് എത്തിക്കുകയായിരുന്നു.
തമീമിയെയും മാതാവ് നുറൈമാനെയും നബീസാലിഹില്‍ പുരുഷാരം ഏറെ വികാരഭരിതമായാണ് സ്വീകരിച്ചത്. തനിക്കു വേണ്ടി ശബ്ദമുയര്‍ത്തിയ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും തമീമി നന്ദിപറഞ്ഞു. ഇരുവരുടെയും മോചനത്തില്‍ താന്‍ സന്തോഷവാനാണെന്നും എന്നാല്‍, ഇസ്രായേല്‍ സൈന്യത്തിന്റെ അധിനിവേശം തുടര്‍ന്നുകൊണ്ടിരിക്കുന്നത് അസ്വസ്ഥമാക്കുന്നുണ്ടെന്നും അഹദ് തമീമിയുടെ പിതാവ് ബസ്സിം തമീമി പറഞ്ഞു. കഴിഞ്ഞ മെയില്‍ സൈന്യം അറസ്റ്റ് ചെയ്ത അഹദിന്റെ സഹോദരന്‍ 21കാരനായ വഈദ് ഇതുവരെ സ്വതന്ത്രനായിട്ടില്ല. നബീസാലിഹില്‍ നിന്നുള്ള 15 പേര്‍ ഇപ്പോഴും ഇസ്രായേല്‍ തടങ്കലിലുണ്ടെന്ന് അഹദിന്റെ അമ്മാവനും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ മനാല്‍ അറിയിച്ചു. നബീസാലിഹില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അധിനിവേശങ്ങള്‍ക്കെതിരേയുള്ള സമരങ്ങളില്‍ സജീവമാണ് തമീമി കുടുംബം.
ജറുസലേമിനെ യുഎസ് ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചതിനു പിന്നാലെ ഫലസ്തീനില്‍ നടന്ന പ്രക്ഷോഭങ്ങള്‍ക്കിടെ അഹദ് ഇസ്രായേലിന്റെ സൈനികന്റെ മുഖത്ത് അടിക്കുന്നതിന്റെ വീഡിയോ ആണ് പുറത്തുവന്നത്. തന്റെ ബന്ധുവായ ബാലനെ റബര്‍ ബുള്ളറ്റ് കൊണ്ട് ഗുരുതരമായി പരിക്കേല്‍പ്പിച്ച ഇസ്രായേല്‍ സൈന്യത്തെ പ്രതിരോധിക്കുകയായിരുന്നു തമീമി. ഈ സമയം മാതാവും ഒപ്പമുണ്ടായിരുന്നു. ആംനസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും തമീമിയുടെ അറസ്റ്റിനെ അപലപിക്കുകയും ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it