അസാധു നോട്ടുകള്‍ ഇനിയും എണ്ണിത്തീര്‍ന്നില്ല

ന്യൂഡല്‍ഹി: രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള 1000, 500 നോട്ടുകള്‍ അസാധുവാക്കി 15 മാസം പിന്നിട്ടിട്ടും പിന്‍വലിച്ച നോട്ടുകള്‍ ഇപ്പോഴും എണ്ണിത്തീര്‍ന്നിട്ടില്ലെന്ന് റിസര്‍വ് ബാങ്ക്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ബാങ്കുകളില്‍ തിരിച്ചെത്തിയ പഴയ നോട്ടുകളുടെ കൃത്യമായ എണ്ണം അറിയുന്നതിനും ഇതില്‍ ഉള്‍പ്പെട്ട വ്യാജനോട്ടുകള്‍ കണ്ടെത്തുന്നതിനും വേണ്ടിയാണ് ഇപ്പോഴും നോട്ടെണ്ണല്‍ പ്രക്രിയ തുടരുന്നതെന്നും റിസര്‍വ് ബാങ്ക് വിശദീകരിച്ചു. ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ പിടിഐയുടെ ലേഖകന്‍ നല്‍കിയ വിവരാകാശ അപേക്ഷയ്ക്കു ലഭിച്ച മറുപടിയിലാണ് ആര്‍ബിഐയുടെ പുതിയ മറുപടി. എന്നാല്‍, നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തുന്നത് എന്ന് അവസാനിപ്പിക്കാനാവുമെന്ന് മറുപടിയില്‍ വ്യക്തമാക്കിയിട്ടില്ല. അതേസമയം, വിവിധ ബാങ്കുകളില്‍ തിരിച്ചെത്തിയ നോട്ടുകളില്‍ എത്ര വ്യാജനുണ്ട് എന്നതു സംബന്ധിച്ചു വ്യക്തമായ കണക്കുകളില്ലെന്ന് കഴിഞ്ഞ വര്‍ഷം റിസര്‍വ് ബാങ്കിന്റെ കറന്‍സി മാനേജ്‌മെന്റ് (കള്ളനോട്ട് വിജിലന്‍സ് വിഭാഗം) അറിയിച്ചിരുന്നു. വാണിജ്യ ബാങ്കുകളില്‍ നിന്നുള്‍പ്പെടെയുള്ള 59 നോട്ടെണ്ണല്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് എണ്ണല്‍ പുരോഗമിക്കുന്നത്. എന്നാല്‍, ആര്‍ബിഐയുടെ ഏതു കേന്ദ്രത്തിലാണ് ഇതെന്നു വ്യക്തമല്ല. കള്ളപ്പണം തിരികെ കൊണ്ടുവരുക, അഴിമതിയും ഭീകരപ്രവര്‍ത്തനവും ഇല്ലായ്മ ചെയ്യുക തുടങ്ങിയ അവകാശവാദങ്ങളുന്നയിച്ച് 2016 നവംബര്‍ 8നാണ് 500, 1000 രൂപയുടെ നോട്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്. 15.44 ലക്ഷം കോടി രൂപയായിരുന്നു നിരോധിച്ച നോട്ടുകളുടെ ആകെ മൂല്യം. ഇതില്‍ 2016-17 സാമ്പത്തിക വര്‍ഷത്തിലെ റിസര്‍വ് ബാങ്ക് റിപോര്‍ട്ട് പ്രകാരം 15.28 ലക്ഷം കോടി രൂപയാണ് വിവിധ ബാങ്കുകളിലൂടെ തിരിെച്ചത്തിയത്.  ഇതാവട്ടെ, നിരോധിച്ച നോട്ടുകളുടെ 99 ശതമാനം വരും. 16,050 കോടി രൂപ മൂല്യമുള്ള നോട്ടുകള്‍ തിരികെയെത്താനുണ്ടെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്.
Next Story

RELATED STORIES

Share it