അസഹിഷ്ണുതയുടെ കാലത്ത് മുസ്‌ലിം സംഘടനകള്‍’
BY swapna en13 Feb 2016 9:34 AM GMT
X
swapna en13 Feb 2016 9:34 AM GMT
തേജസ് ദൈ്വവാരിക 'അസഹിഷ്ണുതയുടെ കാലത്ത് മുസ്‌ലിം സംഘടനകള്‍'എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ച
ടിവി ഹമീദ്
ഇന്ത്യന്‍ പ്രസിഡന്റ്‌പോലും ആശങ്ക പ്രകടിപ്പിക്കും വിധം അസഹിഷ്ണുത അതിന്റെ പാരമ്യതയിലെത്തിയിരിക്കുന്നു. ഭരണകര്‍ത്താക്കളുടെയും അവരെ പിന്തുണയ്ക്കുന്ന ഫാഷിസ്റ്റ് ചേരിയുടെയും അസഹിഷ്ണുതയ്ക്ക് പുരോഗമന ചിന്താഗതിക്കാരും യുക്തിവാദികളും ഇടതുപക്ഷക്കാരും ശരവ്യമാവുന്നുണ്ട്. പക്ഷേ, അവരുടെ അക്രമങ്ങള്‍ക്ക് ഇരകളാവുന്നവരില്‍ അധികവും മുസ്‌ലിംകളാണ്. അസഹിഷ്ണുതയുടെ കാലഘട്ടത്തില്‍ മുസ്‌ലിം സംഘടനകളുടെ നയനിലപാടുകളും സമീപനങ്ങളും ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു ചര്‍ച്ചയായി അത് മാറണം. അതിന്ന് ഒരു മുന്നോടിയാവട്ടെ ഈ സംവാദം എന്നു പ്രത്യാശിക്കുന്നു.
ഒരു പ്രത്യേക സംഘടനയെയോ വിഭാഗത്തെയോ അല്ല; മുസ്‌ലിം സമൂഹത്തെ പൊതുവെയാണ് പ്രശ്‌നങ്ങള്‍ ബാധിക്കുന്നത്. മുസ്‌ലിംകള്‍ക്കെതിരെ ഉയരുന്ന ഭീഷണികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നമുക്കാവുന്നില്ല. പിണങ്ങിക്കഴിയുന്ന കുടുംബാംഗങ്ങളെപ്പോലെയാണ് മുസ്‌ലിംകള്‍. കുടുംബം ശിഥിലമാവുന്നതോ തകര്‍ന്നുപോകുന്നതോ പ്രശ്‌നമായിക്കാണാന്‍ പിണക്കം കുടുംബാംഗങ്ങള്‍ക്കു മുമ്പില്‍ തടസ്സം സൃഷ്ടിക്കുന്നു.
പ്രൊഫ. പി കോയ
മുസ്‌ലിംകളെ അപരരാക്കാനുള്ള ശ്രമങ്ങള്‍ പണ്ടുമുതല്‍ക്കേ നടന്നുവരുന്നു. നിരവധി ജാതികളും സമുദായങ്ങളും ഇന്ത്യയില്‍ ജീവിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തില്‍ ഒരു ദേശീയ രാഷ്ട്രം ആവിര്‍ഭാവം കൊള്ളുന്നതിന്റെ ഭാഗമായി ദേശീയതയുടെ സ്വഭാവമെന്തായിരിക്കണം എന്ന ചര്‍ച്ച സജീവമായി തീരുകയുണ്ടായി. വര്‍ണ്ണാശ്രമ ധര്‍മ്മം മുറുകെ പിടിക്കുന്ന ഒരു ന്യൂനപക്ഷത്തിന്റെ മേധാവിത്തം ഊട്ടിയുറപ്പിക്കാന്‍ കഴിയുംവിധം ഇന്ത്യന്‍ ദേശീയതയെ വ്യാഖ്യാനിക്കുകയുണ്ടായി. അത്തരം ഒരു ദേശീയതയെ അംഗീകരിക്കാന്‍ തയ്യാറാകാത്തവരെ അപരവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു.
മുസ്‌ലിംകളും ഹിന്ദുക്കളും എന്നുള്ള ചേരിതിരിവ് ദേശീയ സ്വാതന്ത്ര്യ സമര കാലത്തു തന്നെ കാണാനായിട്ടുണ്ട്. മുസ്‌ലിംകളെ അന്യവല്‍ക്കരിക്കുവാനുള്ള ശ്രമങ്ങളും. മേല്‍ജാതി, കീഴ്ജാതി എന്ന വിഭജനത്തിന് ഒരു അടിസ്ഥാനവുമില്ല. പക്ഷേ, ഇന്ത്യയിലെ ചെറിയ ഒരു ന്യൂനപക്ഷം മേല്‍ജാതിക്കാരാണെന്നു അവകാശപ്പെട്ടുകൊണ്ട്് മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തരാകാന്‍ ശ്രമിച്ചുപോന്നിട്ടുണ്ട്. വിദ്യാഭ്യാസമില്ലാത്തവരും ദരിദ്രമായ സാഹചര്യങ്ങളില്‍ കഴിയുന്നവരുമായ മുസ്‌ലിംകളെ വേറിട്ടുതന്നെ അവര്‍ കണ്ടു. വലതുപക്ഷത്തിന്റെ സ്വാധീനഫലമായി ഹൈന്ദവാഭിമുഖ്യമുള്ള ഒരു അടിത്തറ ഇന്ത്യന്‍ ദേശീയതയ്ക്കു ലഭിച്ചു. മുസ്‌ലിംകള്‍ ചേരികളിലേക്ക് തള്ളപ്പെട്ടത് അതിന്റെ ഫലമായിട്ടായിരുന്നു. അവരിലെ പാവപ്പെട്ടവര്‍ക്ക് മാത്രം എതിരിലുള്ള ഒന്നായിരുന്നില്ല ഈ വിവേചനം.
ഉത്തരേന്ത്യയില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കൊക്കെ അത് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഗുജറാത്തിലെ സബര്‍മതി നദിയുടെ ഒരു തീരത്ത് മുസ്‌ലിംകളാണ്; മറുതീരത്ത് ഹിന്ദുക്കളും. ഹിന്ദുക്കള്‍ അധിവസിക്കുന്ന തീരത്ത് വളരെ ആസൂത്രണത്തോടുകൂടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. സുഖകരമായ ജീവിതത്തിനാവശ്യമുള്ള എല്ലാ സംവിധാനങ്ങളും അവിടെയുണ്ട്. എന്നാല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന തീരം വൃത്തിഹീനമാണ്. ജീവിത സൗകര്യങ്ങളൊന്നും അവിടെയില്ല.
സമ്പന്നരായ മുസ്‌ലിംകള്‍പോലും അവിടെ ജീവിക്കുന്നുണ്ട്. അവര്‍ക്ക് മറ്റു പ്രദേശങ്ങളില്‍ കുടിയേറാനുള്ള സാമ്പത്തിക സൗകര്യമുണ്ട്. പക്ഷേ, തീര്‍ത്തും അപരിചിതമായ ഒരു പ്രദേശത്ത് ജീവിക്കുമ്പോള്‍ സുരക്ഷിതത്വം ഉണ്ടാവുകയില്ലെന്ന് അവര്‍ക്ക് പേടി തോന്നുന്നു. അതു കാരണം, വളരെ പ്രയാസപ്പെട്ടുകൊണ്ടുതന്നെ അവര്‍ അവിടെ ജീവിതം കഴിച്ചുകൂട്ടുന്നു. വിവേചനത്തിന്റെയും അസഹിഷ്ണുതയുടെയും തീക്ഷ്ണമായ അനുഭവങ്ങളിലൂടെയാണ് മുസ്‌ലിംകള്‍ കടന്നുപോയത്. മുസ്‌ലിംകള്‍ക്കെതിരെയുള്ള വിവേചനം പിന്നീട് ഹിംസാത്മകവും അക്രമാസക്തവുമാവുകയുണ്ടായി. ഗുജറാത്ത് വംശഹത്യ അതിന്റെ തെളിവാണ്.
മോദി അധികാരത്തില്‍ വരില്ലെന്നായിരുന്നു മുസ്‌ലിംകള്‍ വിശ്വസിച്ചിരുന്നത്. അദ്ദേഹത്തിന്റെ ശരീരഭാഷയും ഭാവഹാവാദികളും ക്രുദ്ധതയെയും ധാര്‍ഷ്ട്യത്തെയുമാണ് സൂചിപ്പിക്കുന്നത്. നിരവധി സാദ്ധ്യതകളുള്ള ഒരു സംഘടനയാണ് കോണ്‍ഗ്രസ്സ്. അത് ഈ പതനത്തിലെത്തിച്ചേരുമെന്ന് ആരും വിശ്വസിച്ചില്ല. കോണ്‍ഗ്രസ്സിന്റെയും രാഹുല്‍ ഗാന്ധിയുടെയും മോശമായ പ്രതിഛായയാണ് നരേന്ദ്രമോദിക്ക് ജയിച്ചുവരാന്‍ പശ്ചാത്തലമൊരുക്കിയത്. ബിജെപി യുടെ വിജയവും മോദിയുടെ അധികാരാരോഹണവും മുസ്‌ലിംകളെയും മുസ്‌ലിം സംഘടനകളെയും അത്ഭുതസ്തബ്ധരും ഭയചകിതരുമാക്കി. ഈ സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ചിന്തിക്കാന്‍പോലും അവര്‍ക്കായില്ല. കേരളത്തില്‍ ബിജെപി ഈ രീതിയിലുള്ള വിജയം നേടിയെടുക്കുകയില്ലായെന്ന ആത്മവിശ്വാസത്തിലാണ് മുസ്‌ലിംകള്‍. എന്നാല്‍, യുപി കഴിഞ്ഞാല്‍ ആര്‍ എസ് എസ്സിനു ഏറ്റവും കൂടുതല്‍ ശാഖകളുള്ള സംസ്ഥാനമായിരുന്നു കേരളം. കേരളത്തില്‍ വര്‍ഗ്ഗീയതയ്ക്ക് ശക്തമായ വേരോട്ടമുണ്ട്. അത് മനസ്സിലാക്കിക്കൊണ്ട് എന്തു നിലപാടെടുക്കണം എന്ന ഒരു ചര്‍ച്ച മുസ്‌ലിം സംഘടനകളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതും നിര്‍ണ്ണായകവുമാണ്. ഇന്ത്യയില്‍ മാത്രമല്ല ഫാഷിസം ലോകാടിസ്ഥാനത്തില്‍തന്നെ മുസ്‌ലിംകള്‍ക്കെതിരെയും ഇസ്‌ലാമിക ചിഹ്നങ്ങള്‍ക്കെതിരെയും ആസൂത്രിതമായി പ്രവര്‍ത്തിക്കുന്നുണ്ട്.
ഡോ. ഹുസൈന്‍ രണ്ടത്താണി
ഈ കാലത്തെ അസഹിഷ്ണുതയുടെ കാലമെന്ന് വിശേഷിപ്പിക്കുന്നത് -പീരിയോഡൈസേഷന്‍- വേണ്ടത്ര ശരിയല്ലെന്ന് തോന്നുന്നു. ഇന്നത്തേതിനെക്കാള്‍ തീവ്രമായി അസഹിഷ്ണുത ഇന്ത്യയെ വലയം ചെയ്ത സന്ദര്‍ഭങ്ങളുായിട്ടുണ്ട്. ഗുജറാത്ത് കലാപത്തിന്റെയും ബാബരി മസ്ജിദ് ധ്വംസനത്തിന്റെയും സന്ദര്‍ഭങ്ങള്‍ ഉദാഹരണം. നമ്മുടെ മുഖ്യശത്രു ബിജെപിയും ആര്‍എസ്എസ്സുമാണെന്നതില്‍ ഒരു തര്‍ക്കവും ആര്‍ക്കും ഉണ്ടാവുകയില്ല. ഇവരെ മുഖ്യശത്രുവായി കാണുന്നത് മുസ്‌ലിംകള്‍ മാത്രമല്ല. അതുകൊണ്ട് ഒരു മുസ്‌ലിം കൂട്ടായ്മയല്ല, അവരെ ശത്രുവായി കാണുന്നവരുടെ ഐക്യമാണ് ആദ്യമായി ഉണ്ടാവേണ്ടത്. മുസ്‌ലിംകള്‍ മാത്രമായി ഫാഷിസത്തിനെതിരെ സംഘടിക്കുന്നതുകൊണ്ട് അവര്‍ ഒറ്റപ്പെടുന്ന ഒരവസ്ഥ ഉണ്ടാവുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്.
കോണ്‍ഗ്രസ്സിന്റെ കൂടെ ചേരണമോ എന്നത് ബംഗാളില്‍ മതേതര വാദികള്‍ക്കിടയില്‍ ഇപ്പോഴൊരു ചര്‍ച്ചയാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷവും കോണ്‍ഗ്രസ്സും ബിജെപിക്കെതിരാണ്. അവിടെ മുഖ്യശത്രുവിനെതിരെ യോജിക്കുക എന്ന വിഷയത്തില്‍ ആരും താല്‍പര്യം കാണിക്കുന്നില്ല. അതുപോലെതന്നെ കേരളത്തിലാണെങ്കില്‍ മുസ്‌ലിം ലീഗും പോപുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്‌ലാമിയും ആര്‍ എസ് എസ്സിനും ബി ജെ പിക്കുമെതിരായ ഒരു പൊതുനിലപാട് സ്വീകരിച്ചുകൊണ്ട് ഒരൈക്യനിര കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുകാണുന്നില്ല. എന്തുകൊണ്ട് ഈ വിഭാഗങ്ങള്‍ക്ക് പൊതുവായ വിഷയങ്ങളിലെങ്കിലും പൊതുവായ സമീപനം അനുവര്‍ത്തിച്ചുകൊണ്ട് ഐക്യപ്പെടുവാന്‍ കഴിയുന്നില്ല.
നമ്മുടെ ഭരണഘടനയിലെ സെക്യുലരിസമെന്ന വാക്ക് വളരെ പ്രധാനപ്പെട്ടതുതന്നെയാണ്. മതേതരത്വത്തിന്റെ അടിസ്ഥാനത്തിലാണ് മതമുള്ളവര്‍ മതമുള്ളവരായും മതമില്ലാത്തവര്‍ അങ്ങനെയും ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. മുസ്‌ലിംകള്‍ മുസ്‌ലിംകളായും കമ്യൂണിസ്റ്റ് കമ്യൂണിസ്റ്റായും നിലനില്‍ക്കുന്നതും മതേതരത്വത്തിന്റെ സംരക്ഷണത്തില്‍തന്നെ. മതേതരത്വം എന്ന പദം ഭരണഘടനയില്‍ നിലനിര്‍ത്തണമെന്നാഗ്രഹിക്കുന്നവര്‍ മുഖ്യശത്രുവിനെതിരില്‍ മതനിരപേക്ഷമായി സംഘടിക്കേണ്ടതുണ്ട്്. ഈ വിഷയത്തില്‍ മുസ്‌ലിംകള്‍ വേറിട്ട് നിലകൊള്ളുന്നതിന് പകരം പൊതുശത്രുവിനെ പുറംതള്ളുക എന്ന പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ആരുമായും ഒന്നിക്കാന്‍ തയ്യാറാവണം.
മുസ്‌ലിംകള്‍ സെക്യുലര്‍ പാര്‍ട്ടികളുമായി യോജിക്കാതെ തങ്ങളുടെ സ്വന്തം അസ്തിത്വത്തിനുവേണ്ടി രാഷ്ട്രീയമായി വാദിക്കുമ്പോള്‍ അത് അപ്പുറത്ത് മറ്റൊരു ധ്രുവീകരണത്തിന് വഴിയൊരുക്കും. അതിനാല്‍ പൊതുധാരയിലേക്ക് മുസ്‌ലിംകള്‍ കടന്നുവരേതുണ്ട്. അപ്പോള്‍ സെക്കുലര്‍ പാര്‍ട്ടികള്‍ക്കും മുസ്‌ലിംകളുടെ കാര്യങ്ങളില്‍ താല്‍പര്യമുണ്ടാവും. അതിലൂടെ മുസ്‌ലിംകള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ തുറന്നുകിട്ടുമെന്ന് കരുതാം.
മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യം എസ്ഡിപിഐ മുന്നോട്ടുവെച്ചു എന്ന കാരണത്താല്‍ സി പി എമ്മും കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മുസ്‌ലിം ലീഗും അതില്‍നിന്ന് മാറിനിന്നു. ജില്ലാ വിഭജനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയ ശേഷം എല്ലാ വിഭാഗങ്ങളുമായും യോജിച്ച് ഈ ആശയം മുന്നോട്ടുവെച്ചിരുന്നെങ്കില്‍ അത് ഏറെ ഫലവത്താകുമായിരുന്നു.
ദയൂബന്തില്‍ ബിജെപിക്കെതിരെ മുസ്‌ലിംകള്‍ ശക്തമായി രംഗത്തുവരികയുണ്ടായി. തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ആറ് മുസ്‌ലിം പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ബിജെപിക്ക് നിഷ്പ്രയാസം വിജയിക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു അതിന്റെ ഫലം. നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ സംഭവിക്കാനിരിക്കുന്നത് സമാനമായ പരിണിതിയാണ്.
എസ്ഡിപിഐ, കോണ്‍ഗ്രസ്, സിപിഎം തുടങ്ങി ഓരോ സംഘടനയും വേറെവേറെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കും. തിരഞ്ഞെടുപ്പ് ബിജെപിക്ക് അനുകൂലമാകാന്‍ അത് സഹായകമാകും. അനിഷ്ടങ്ങളും വിയോജിപ്പുകളും ഉണ്ടാവാമെങ്കിലും പൊതുശത്രുവിനെതിരെ യോജിക്കാന്‍ എസ്ഡിപിഐ, സിപി എം, കോണ്‍ഗ്രസ്സ്…തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാവും. ഇങ്ങനെ ഒരു രാഷ്ട്രീയ നിലപാട് പൊതുശത്രുവിനെതിരെ അനുവര്‍ത്തിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ മതന്യൂനപക്ഷങ്ങള്‍ക്കും ജനാധിപത്യ മതേതര ചേരിക്കും കണ്ടുമുട്ടേണ്ടിവരിക വലിയ ദുര്‍വിധിയായിരിക്കും.
മുസ്‌ലിംകളും ഹിന്ദുക്കളും സൗഹൃദത്തോടെ കഴിഞ്ഞുകൂടിയ ഒരു ചരിത്രമുണ്ട് ഇന്ത്യക്കും കേരളത്തിനും. ഇങ്ങനെ ഒരു ചരിത്ര പാരമ്പര്യത്തെപറ്റി സെക്കുലര്‍ സമൂഹത്തിനുപോലും ധാരണയില്ല. ഈ ചരിത്രത്തെ പുറത്തെടുക്കുവാനും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ പ്രബുദ്ധരാക്കുവാനും ശ്രമങ്ങളുണ്ടാവണം. അസഹിഷ്ണുതക്ക് ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ കഴിയില്ലെന്ന് അതിന്റെ ചരിത്രവും സംസ്‌കാരവും പാരമ്പര്യവും ഉല്‍ഘോഷിക്കുന്നുണ്ട്.
സി ദാവൂദ്
ഇപ്പോള്‍ നാം അസഹിഷ്ണുത എന്ന പദം ഉപയോഗിക്കുന്നത് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വഭരണത്തെ കുറിക്കാനാണ്. അസഹിഷ്ണുത നമ്മുടെ ചരിത്രത്തിലുള്ളതാണ്. ബുദ്ധമതം ഇന്ത്യയില്‍നിന്ന് നിഷ്‌കാസനം ചെയ്യപ്പെട്ടത് അസഹിഷ്ണുതയുടെ ഭാഗമായാണ്. ഹിന്ദുത്വരാഷ്ട്രീയം നരേന്ദ്രമോദിയുടെ അധികാരലബ്ധിയെ എങ്ങനെ കാണുന്നു എന്നത് പ്രസക്തമായ ഒരു കാര്യമാണ്. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനു ശേഷം ആര്‍എസ് എസ്സിന്റെ കേരളത്തിലെ ഭാരവാഹികള്‍ക്കുവേണ്ടി നടത്തിയ ക്യാമ്പില്‍ പി പരമേശ്വരന്‍ നടത്തിയ പ്രസംഗം ജന്മഭൂമി പത്രം മൂന്നു ലക്കങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്നു. രാജനൈതികമായ ഒരു പരംവൈഭവത്തിലേക്ക് ഭാരതം കടന്നിരിക്കുന്നുവെന്നാണ് ഈ പ്രസംഗത്തിന്റെ രത്‌നച്ചുരുക്കം. 500 വര്‍ഷത്തെ മുസ്‌ലിം ഭരണം, 200 വര്‍ഷത്തെ ക്രിസ്ത്യന്‍ ഭരണം, അതിനു ശേഷം വന്ന ജനാധിപത്യ സമ്പ്രദായം, ഇത്രയും ദീര്‍ഘമായ ഒരു യാത്രക്കു ശേഷമാണ് ഒരു സനാതന ഹിന്ദു, സനാതന ഹിന്ദുത്വം പറഞ്ഞുകൊണ്ടുതന്നെ തനിച്ച് ഭരണത്തിലെത്തുന്നത്.
1947 ല്‍ അധികാരത്തില്‍ വന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒരു സനാതന ഹിന്ദുവായിട്ടല്ല ലോകം കാണുന്നത്. 2001ല്‍ അടല്‍ ബിഹാരി വാജ്‌പേയ് അധികാരത്തില്‍ വന്നു. പക്ഷേ, ഹിന്ദുത്വരാഷ്ട്രീയം പറഞ്ഞുകൊണ്ടല്ല അദ്ദേഹം അധികാരം പിടിച്ചെടുത്തത്. മാത്രവുമല്ല, അദ്ദേഹത്തിന്റെ സര്‍ക്കാറിന് ഹിന്ദുത്വരാഷ്ട്രീയത്തിനെതിരില്‍ നില്‍ക്കുന്ന നിരവധി രാഷ്ട്രീയകക്ഷികളുടെ പിന്തുണയും ആവശ്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നരേന്ദ്രമോദി ഒരു സനാതന ഹിന്ദുവായിക്കൊണ്ട്, ഹിന്ദുത്വം പറഞ്ഞുകൊണ്ട്, സനാതന ഹിന്ദുത്വത്തിന് പുറമെനിന്നുള്ള ആരുടെയും പിന്തുണ ഇല്ലാതെ തന്നെ ഭരിക്കാവുന്ന രൂപത്തില്‍ അധികാരത്തില്‍ വന്നിരിക്കയാണ്.
നിരവധി വര്‍ഷങ്ങള്‍ക്കു ശേഷം ഹിന്ദുത്വരാഷ്ട്രീയം പറഞ്ഞുകൊണ്ടുതന്നെ ഒരു സനാതന ഹിന്ദു ഇന്ദ്രപ്രസ്ഥത്തില്‍ ചെങ്കോലേന്തിയിരിക്കുകയാണ്. അതായത് രാജനൈതികമായ പരംവൈഭവത്തിലേക്ക് ഭാരതം കടക്കുകയാണ് എന്ന നിലക്കാണ് ഹിന്ദുത്വര്‍ മോദിയുടെ അധികാരലബ്ധിയെ പരിഗണിക്കുന്നത്. ഭാരതം എന്നത് ജഗദ്ഗുരു സ്ഥാനത്തേക്ക് വരേണ്ട ഒരു ഭൂപ്രദേശമാണ്. അതായത് ലോകത്തെ മുഴുവന്‍ നയിക്കേണ്ട, ലോകത്തിന് നേതൃത്വം നല്‍കേണ്ട ബാധ്യത ഭാരതത്തിനുണ്ട്. ആ ബാധ്യത ഏറ്റെടുക്കാന്‍ ഭാരതത്തെ പ്രാപ്തമാക്കുക എന്നതാണ് സംഘപരിവാറിന്റെ ചുമതല. അഞ്ചു വര്‍ഷത്തിലൊരിക്കലുള്ള തിരഞ്ഞെടുപ്പ് വിജയം എന്ന നിലയ്ക്കല്ല ചരിത്രത്തിലെ സുപ്രധാനമായ ഒരു നാഴികക്കല്ല് എന്ന നിലയ്ക്കാണ് അവര്‍ മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ കാണുന്നത്. ഹിന്ദുത്വര്‍ അവരുടെ തീരുമാനമനുസരിച്ച് ഭരണത്തെ മാറ്റാന്‍ ശ്രമിക്കുമെന്നത് സ്വാഭാവികമാണ്. ജനാധിപത്യസംവിധാനമുപയോഗിച്ചുകൊണ്ടുതന്നെ അധികാരമുറപ്പിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. ഒരു സ്ഥാപനവല്‍കൃത ഫാഷിസമാണ് ഭരണത്തിലൂടെ അവര്‍ നടപ്പിലാക്കുന്നത്. ഇലക്ടറല്‍ ഡമോക്രസിയെ അവരുടെ ഡിസൈന്‍ അനുസരിച്ച് മാറ്റിയെടുക്കാന്‍ പതിയെപ്പതിയെ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കും. അസഹിഷ്ണുത എന്ന വാക്കുകൊണ്ട് മാത്രം അതിനെ അടയാളപ്പെടുത്തുവാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷേ, അതിന്റെ ഒരു ആദ്യപ്രകടിത രൂപമായാണ് ഇപ്പോഴത്തെ അസഹിഷ്ണുതയെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക.
എഞ്ചിനീയര്‍ മമ്മദ് കോയ
നരേന്ദ്രമോദി ഒരിക്കലും കേന്ദ്രത്തില്‍ അധികാരത്തില്‍ വരില്ലായെന്നായിരുന്നു ജനങ്ങളുടെ പ്രതീക്ഷ. സംഘപരിവാറിന്റെ ആസൂത്രിതമായ പ്രവര്‍ത്തനഫലമായാണ് ജനങ്ങളുടെ പ്രതീക്ഷക്ക് വിരുദ്ധമായി ബി ജെ പി തിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടിയെടുത്തത്. ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ മുളപ്പിച്ച് അവരെ മുസ്‌ലിംകള്‍ക്കെതിരില്‍ ഉപയോഗിക്കുകയാണ് സംഘപരിവാര്‍. മുസ്‌ലിംകള്‍ക്കെതിരിലുള്ള ദുഷ്പ്രചരണങ്ങല്‍ ഇന്ത്യയില്‍ മാത്രം പരിമിതമായ ഒരു പ്രതിഭാസമല്ല. ലോകത്തെല്ലായിടത്തും അവര്‍ മര്‍ദ്ദിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പാരീസില്‍ നടന്ന ഷെര്‍ലി എബ്ദോ അക്രമത്തിനുശേഷം, മുസ്‌ലിംകളോടുള്ള സാധാരണ ജനങ്ങളുടെ പെരുമാറ്റത്തില്‍ വളരെ വലിയ വ്യതിയാനം കണ്ടുതുടങ്ങി. പ്രശസ്തമായ സോര്‍ബോണ്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കലാലയത്തില്‍ വസീം മുഹമ്മദ് എന്ന ബിരുദ വിദ്യാര്‍ത്ഥിയുടെ പ്രവേശനം നിശ്ചയിച്ച ദിവസം എല്ലാ വിദ്യാര്‍ത്ഥികളും ക്ലാസ് ബഹിഷ്‌കരിച്ച് പ്രതിഷേധം രേഖപ്പെടുത്തി. ഇസ്‌ലാമിക ചിഹ്നങ്ങളെ പൈശാചികവല്‍കരിച്ച് പാശ്ചാത്യന്‍ മാധ്യമങ്ങള്‍ നടത്തിയ ദുഷ്പ്രചരണത്തിന്റെ പരിണിത ഫലമായിരുന്നു അത്. ഈയൊരു തന്ത്രമാണ് സംഘപരിവാര്‍ ഇന്ത്യയില്‍ മുസ്‌ലിംകളോട് അനുവര്‍ത്തിക്കുന്നത്. ഇതിനെതിരായി ശക്തമായി പ്രതികരിക്കാനുള്ള ഒരു രീതിയാണ് നാം കണ്ടെത്തേണ്ടത്.
ഇന്ത്യയുടെ ജനസംഖ്യയില്‍ 85% വരുന്ന ഹിന്ദുക്കളില്‍ കുറച്ചു പേര്‍ മാത്രമേ വര്‍ഗ്ഗീയമായി ചിന്തിക്കുന്നവരായുള്ളൂ. അവരില്‍ ഭൂരിപക്ഷവും മതേതരത്വവും ജനാധിപത്യവും പുലര്‍ന്നു കാണാനും സമാധാനപരമായി ജീവിക്കുവാനും ആഗ്രഹിക്കുന്നവരാണ്. അവരുടെ മനസ്സിനെ വര്‍ഗ്ഗീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് വളരെ കാലമായി സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ എല്ലാ മുക്കുമൂലകളില്‍നിന്നും ശിലകള്‍ ശേഖരിച്ചുകൊണ്ട് ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തിയും ബാബരി മസ്ജിദ് ധ്വംസിച്ചും ഹൈന്ദവരെ വര്‍ഗ്ഗീയമായി ഏകോപിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തിയത്. മുസ്‌ലിംകള്‍ക്കെതിരെ മുസഫര്‍ നഗറില്‍ ഉള്‍പ്പെടെ നടന്ന അക്രമങ്ങളും വംശീയഹത്യകളും സംഘപരിവാറിന്റെ ദുഷ്പ്രചരണങ്ങളുടെ പരിണിത ഫലങ്ങളാണ്. മുസ്‌ലിംകള്‍ ഏകീകരണത്തിനു വേണ്ടിയുള്ള ശ്രമങ്ങളെ വിലമതിക്കാത്ത ഒരവസ്ഥയാണുള്ളത്. എംഎസ്എസ്, ബാങ്ക് (അദാന്‍) സമയം ഏകീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചക്ക് ക്ഷണിച്ചപ്പോള്‍ പലരും ആരോഗ്യകരമായല്ല പ്രതികരിച്ചത്. അസഹിഷ്ണുതക്കെതിരെ എന്ത് നിലപാടെടുക്കും എന്നു ചിന്തിക്കുമ്പോള്‍ സമുദായത്തിന്റെ ഈ ഒരവസ്ഥ മുന്നില്‍ കാണണം. അസഹിഷ്ണുതക്കെതിരെ അസംഘടിതമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടന്നുകൊിരിക്കുന്നുണ്ട്. അസംഘടിതമോ ലക്ഷ്യബോധത്തോടുകൂടിയല്ലാത്തതോ ആയ പ്രവര്‍ത്തനങ്ങള്‍ ഹിന്ദുസമൂഹത്തെ പ്രകോപിപ്പിക്കാനേ ഇടവരുത്തൂ. ആര്‍ എസ് എസ് ഉദ്ദേശിക്കുന്ന വര്‍ഗ്ഗീയ ധ്രുവീകരണത്തിന് സഹായകമായ പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും മുസ്‌ലിംകളില്‍നിന്നുണ്ടാവുന്നത്. സല്‍മാന്‍ റുശ്ദിയുടെയും തസ്‌ലീമ നസ്‌റിന്റെയും വിഷയങ്ങളില്‍ സംഭവിച്ചത് അതാണ്. വിവാദങ്ങള്‍ സൃഷ്ടിച്ച് പ്രശസ്തരാകാന്‍ പാടുപെടുന്ന മൂന്നാംകിട എഴുത്തുകാര്‍ വാഴ്ത്തപ്പെടാന്‍ കാരണമായത് നമ്മുടെ പ്രതികരണത്തിലെ പിഴവുകളായിരുന്നു. വൈകാരികമായി പ്രതികരിക്കാതെ മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും അടിസ്ഥാനത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ക്കെതിരെ ജനങ്ങളെ ഏകോപിപ്പിക്കുന്ന ഒരു പ്രവര്‍ത്തന രീതിയാണ് നാം സ്വീകരിക്കേണ്ടത്. പൊതുപ്രശ്‌നങ്ങളില്‍ ഒന്നിച്ചു നില്‍ക്കാന്‍ മുസ്‌ലിംകള്‍ ആദ്യം തയ്യാറാവണം. പൊതുവായ വിഷയങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ചര്‍ച്ചകളിലും സമ്മേളനങ്ങളിലും ചില സംഘടനകളെ പങ്കെടുപ്പിക്കാത്ത ഒരു സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുന്നുണ്ട്. ആരോഗ്യകരമല്ലാത്ത പ്രവണതകള്‍ സമുദായം കൈയൊഴിയുമ്പോഴേ ഐക്യത്തിന്റെ പശ്ചാത്തലം രൂപപ്പെടുകയുള്ളൂ.
പ്രൊഫ. പി കോയ
പ്രതികരണം പ്രകോപനമാവരുത് എന്നു പറയുന്നത് യാഥാര്‍ത്ഥ്യബോധത്തോടുകൂടിയാണോ എന്ന് ചിന്തിക്കണം. തസ്‌ലീമ നസ്‌റിനെയും സല്‍മാന്‍ റുശ്ദിയെയുമൊന്നും ലോകോത്തര എഴുത്തുകാരായി ആരും പരിഗണിക്കുന്നില്ല. ഇന്ത്യയില്‍ 18 കോടി മുസ്‌ലിംകളുണ്ട്. അവരുടെ ലോക ജനസംഖ്യ 130 കോടിയാണ്. അവരെല്ലാവരും ഒരു വിഷയത്തില്‍ ഒരേപോലെ പ്രതികരിക്കുക അപ്രായോഗികമാണ്. തസ്‌ലീമ നസ്‌റിന്‍ ഒരു അവിശ്വാസിയാണ്. അവിശ്വാസിയായ അവര്‍ ഇസ്‌ലാം വിരുദ്ധമായ ഒരു പുസ്തകം എഴുതി. അവരെ ഇസ്‌ലാം വിരുദ്ധര്‍ ഒരു ഐക്കണായി കൊണ്ടുനടക്കുന്നു. പ്രതികരണങ്ങള്‍ ഏത് നിലക്കാവണം എന്നതിന് ഏതെങ്കിലും രീതിയിലുള്ള മാനദണ്ഡങ്ങളോ തത്വങ്ങളോ ആവിഷ്‌കരിക്കാന്‍ കഴിയുമോ? അനുവദനീയമായ പ്രതികരണങ്ങളുടെ ഒരു ശേഖരമുണ്ടാക്കി -എ സെറ്റ് ഓഫ് റെസ്‌പോണ്‍സസ്- ഈ രീതിയിലൊക്കെയേ പ്രിതികരിക്കാവൂ എന്ന് 18 കോടി വരുന്ന ഇന്ത്യയിലെ മുസ്‌ലിംകളോട് പറയാന്‍ പറ്റുമോ. പ്രതികരണങ്ങള്‍ വൈകാരികമാവുന്നതിന്റെ മാനദണ്ഡവും നിലവാരവുമെന്താണ്? ഒരാള്‍ ചെയ്യുന്നത് വൈകാരികമെന്നും മറ്റൊരാള്‍ ചെയ്യുന്നത് വൈചാരികമെന്നും വിധി കല്‍പിക്കുന്നതിന്റെ അടിസ്ഥാനമെന്താണ്? പ്രതികരണം ഒരു പ്രത്യേക രീതിയിലായിരിക്കണം എന്ന് നിര്‍ദ്ദേശിക്കുന്നതില്‍ ഒരടിസ്ഥാനവുമില്ല.
പിഎഎം ഹാരിസ്
രാഷ്ട്രീയ പാര്‍ട്ടികള്‍ നോക്കിക്കാണുന്നതുപോലെയല്ല അസഹിഷ്ണുതയെ നാം കാണേണ്ടത്. മുസ്‌ലിംകള്‍ക്ക് അജണ്ട നിര്‍ണ്ണയിച്ചുകൊടുക്കുന്നത് മറ്റുള്ളവരാണ് എന്നഭിപ്രായപ്പെട്ടുകൊണ്ട് സക്കറിയ ശ്രദ്ധേയമായ ഒരു ലേഖനമെഴുതിയിരുന്നു.
മുസ്‌ലിംകള്‍ മതേതര വിഭാഗങ്ങളുമായി യോജിച്ചുകൊണ്ട് ശക്തമായ ഒരു നീക്കത്തിന് തയ്യാറാവണം. പക്ഷേ, അതിന് മുമ്പ് മുസ്‌ലിം സമൂഹത്തിനുള്ളില്‍ ചില മാറ്റങ്ങള്‍ നടക്കേതുണ്ട്. മുസ്‌ലിംകള്‍ പരസ്പര ബന്ധങ്ങള്‍ ശക്തമാക്കണം. കേരളത്തില്‍ പല സന്ദര്‍ഭങ്ങളിലും മുസ്‌ലിംകള്‍ ഐക്യപ്പെട്ടിട്ടുണ്ട്. 80 കളുടെ അവസാനത്തില്‍ മതം മാറ്റവുമായി ബന്ധപ്പെട്ട് കോഴിക്കോട് കേന്ദ്രീകരിച്ചുകൊണ്ട് സംഘടിതമായ ചില പ്രവര്‍ത്തനങ്ങള്‍ നടക്കുകയുണ്ടായി. എല്ലാ വേര്‍തിരിവുകള്‍ക്കുമതീതമായി മുസ്‌ലിം സമുദായം ഏകോപിച്ചു. സുന്നിയിലെ ഇരുവിഭാഗങ്ങളും മുജാഹിദ് പ്രസ്ഥാനവും ജമാഅത്തെ ഇസ്‌ലാമിയും എന്‍ ഡി എഫും ആ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിച്ചു. അനിവാര്യമായ സന്ദര്‍ഭങ്ങളിലെല്ലാം മുസ്‌ലിം ഐക്യം യാഥാര്‍ത്ഥ്യമായിട്ടുണ്ട്. ഐക്യപ്പെടാന്‍ ഇനിയും മുസ്‌ലിംകള്‍ക്ക് കഴിയും. പക്ഷേ, ഇപ്പോള്‍ പ്രശ്‌നങ്ങളുടെ ഗൗരവം മനസ്സിലാക്കാന്‍ സമുദായം ശുഷ്‌കാന്തി കാണിക്കുന്നില്ല.
ഡോ. എ ഐ റഹ്മത്തുല്ല
അസഹിഷ്ണുത നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അസഹിഷ്ണുത മൂലം ട്രെയിന്‍ യാത്രയും ബസ് യാത്രയും പോലും ദുഃസഹമായിക്കൊണ്ടിരിക്കുന്നു. യാത്രക്കിടെ സഹയാത്രികന്‍ തന്നെ അക്രമിക്കുമോ എന്ന് ഓരോ യാത്രികനും ഭയക്കുന്ന ഒരവസ്ഥ കേരളത്തില്‍പോലും സംജാതമായിരിക്കുന്നു. ഇത്തരം ഘട്ടങ്ങളില്‍ പോലും മുസ്‌ലിം സംഘടനകള്‍ ഗൗരവപൂര്‍വ്വം ഒരു പര്യാലോചനക്ക് തയ്യാറാവുന്നില്ല. തങ്ങള്‍ക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല എന്ന നിലപാടിലാണ് മുസ്‌ലിംകള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ആശയപരമായി ഇസ്‌ലാമിനു നേരെയുണ്ടാവുന്ന എതിര്‍പ്പുകളെ നേരിടുകയെന്ന ഒരു ചിന്താഗതി മുസ്‌ലിം സമുദായത്തില്‍ നിലനില്‍ക്കുന്നുണ്ട്. അതിനപ്പുറത്തേക്ക് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ എന്ന കാര്യം ആരും ആലോചിക്കുന്നുപോലുമില്ല.
കേരളത്തിന് തനതായ ഒരു പൈതൃകമുണ്ട്. പഴയ കാലം മുതല്‍ക്കുതന്നെ ഹിന്ദുക്കള്‍ മുസ്‌ലിംകളെ സഹായിച്ചുകൊണ്ടിരുന്നിട്ടുണ്ട്. ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ വിളഭൂമിയായി പല നാള്‍ കേരളം പരിലസിച്ചു. ഈ പാരമ്പര്യം കേരളത്തില്‍ ധാരാളം പള്ളികള്‍ നിര്‍മ്മിക്കുന്നതിനും മുസ്‌ലിം പട്ടണങ്ങള്‍ സ്ഥാപിക്കുന്നതിനും സഹായകമായിത്തീര്‍ന്നു. നബിയുടെ കാലത്തുതന്നെ പള്ളി നിര്‍മ്മിക്കുന്നതിനുവേണ്ടി സഹായങ്ങള്‍ മുസ്‌ലിംകള്‍ക്ക് കേരളത്തില്‍നിന്ന് കിട്ടിയിട്ടുണ്ട്. ഈ സൗഹൃദവും മൈത്രിയും പുനഃസ്ഥാപിക്കാന്‍ ആവശ്യമായ ശ്രമങ്ങളില്‍ മുസ്‌ലിംകള്‍ ഏര്‍പ്പെടണം. മുസ്‌ലിം സമുദായം ഇതുവരെ ആലോചനാവിധേയമാക്കാത്ത ഒരു വിഷയമാണ് ഇതെന്ന് തോന്നുന്നു. പ്രശ്‌ന പരിഹാരങ്ങളെപ്പറ്റി പഠിക്കുമ്പോള്‍ വ്യത്യസ്തമായ മാര്‍ഗ്ഗങ്ങള്‍ തുറന്നുകിട്ടും. പ്രത്യക്ഷ നടപടികള്‍ സ്വീകരിച്ചും ക്ഷമ അവലംബിച്ചും കരാറുണ്ടാക്കിയും മുസ്‌ലിംകള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി കാണാന്‍ കഴിയും.
മദീനയില്‍ നബി വ്യത്യസ്ത മത സമൂഹങ്ങളുമായും വിവിധ ഗോത്രങ്ങളുമായും ചില ധാരണകളും സഖ്യങ്ങളുമുണ്ടാക്കിയിരുന്നു. ഏത് നയനിലപാടുകള്‍ അനുവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത് സന്ദര്‍ഭങ്ങളും സാഹചര്യങ്ങളുമാണ്. വലിയ നഷ്ടം സഹിച്ചുകൊണ്ടുതന്നെ ആത്മസംയമനം പാലിക്കേണ്ടിവരും. നമ്മുടെ രാജ്യത്ത് പ്രബോധനപ്രവര്‍ത്തനത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ശൈലിയാണ് പിന്തുടരേണ്ടത്.
പി അഹമ്മദ് ശരീഫ്
ഈയിടെ ഞാന്‍ എന്റെ ഒരു സുഹൃത്തിനുവേണ്ടി കോഴിക്കോട്ട് ഒരു വാടകവീട് നോക്കാന്‍ പോയി. ഒരു ഹിന്ദു മതവിശ്വാസിയുടേ-സവര്‍ണ്ണനല്ല-താണ് വീട്; മുസ്‌ലിമിനാണെങ്കില്‍ വീട് കൊടുക്കില്ല എന്നായിരുന്നു പ്രതികരണം. മുംബൈയിലും ഡല്‍ഹിയിലും വെച്ച് ഈ പ്രവണതയെപ്പറ്റി കേട്ടിട്ടുണ്ട്. കേരളത്തില്‍, അതും കുറേക്കൂടി മുസ്‌ലിം സ്വാധീനമുള്ള മലബാറില്‍ നമ്മള്‍ ഒരിക്കലും അത് പ്രതീക്ഷിക്കുകയില്ല. ഇത് ഒറ്റപ്പെട്ട സംഭവമാകാം.
നമ്മള്‍ ഭയപ്പെടുന്ന ഫാഷിസം നമ്മുടെ പടിവാതില്‍ക്കല്‍ എത്തിയിരിക്കുന്നു എന്നതിന്റെ സൂചനയാണിത്.
സെക്യുലരിസത്തതിന്റെ അപ്പോസ്തലന്മാരാണ് സി പി എമ്മുകാര്‍. സി പി എമ്മില്‍ തന്നെ രണ്ട് ധാരകളുണ്ട്. ഫാഷിസത്തിനെതിരില്‍ പുസ്തകമിറക്കാന്‍ പുറപ്പെട്ടപ്പോള്‍, ഫാഷിസം വന്നോ ഇല്ലേ എന്ന് പ്രശ്‌നം. മാനവ സംഗമം നടത്താന്‍ തീരുമാനിച്ചപ്പോള്‍ അതില്‍ മുസ്‌ലിംകളെ വിളിക്കണമോ വേണ്ടയോ എന്ന് തര്‍ക്കം. ഒരു മതേതര ചേരിയോടൊപ്പം നില്‍ക്കാമെന്ന് മുസ്‌ലിംകള്‍ എല്ലാവരും ഐക്യപ്പെട്ട് തീരുമാനിക്കുകയാണെന്ന് വെക്കുക. എങ്കില്‍ നമുക്ക് സി പി എമ്മിന്റെയോ കോണ്‍ഗ്രസ്സിന്റെയോ കൂടെ നില്‍ക്കാം. അവര്‍ രണ്ടു കൂട്ടരും യോജിക്കാതെ വ്യത്യസ്ത ചേരിയില്‍ നിലകൊള്ളുമ്പോള്‍ നാം ഏത് ചേരിയില്‍ നില്‍ക്കണം? കുറേക്കൂടി ഫാഷിസ്റ്റ് വിരുദ്ധം എന്ന നിലക്ക് നാം സി പി എമ്മിനോടൊപ്പം നില്‍ക്കുന്നു എന്ന് വിചാരിക്കുക. ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുകയാണെങ്കില്‍ എന്തായിരിക്കും മുസ്‌ലിം സമൂഹത്തോടുള്ള അതിന്റെ സമീപനം എന്നാണ് ആലോചിക്കേണ്ടത്. അല്ലെങ്കില്‍ കോണ്‍ഗ്രസ്സിനെയാണ് മുസ്‌ലിംകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ എങ്ങനെയായിരിക്കും കോണ്‍ഗ്രസ്സ് മുസ്‌ലിംകളെ സമീപിക്കുക?. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുന്നതില്‍നിന്നും തടയാന്‍ ഇടതുപക്ഷത്തിന് സാധിച്ചുവോ? കോണ്‍ഗ്രസ്സിന് സാധിച്ചുവോ? ഗുജറാത്ത്, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ കലാപമുണ്ടായപ്പോള്‍, മുസ്‌ലിംകളെ പിന്തുണക്കാനോ, അവര്‍ക്കെതിരിലുള്ള അക്രമത്തെ തടയാനോ ഏതെങ്കിലും സംഘടനകള്‍ക്ക് സാധിച്ചുവോ?
മതേതര സംഘങ്ങള്‍ ഇത്തരം വിഷയങ്ങള്‍ ഗൗരവത്തിലെടുത്തിട്ടില്ല എന്നു മാത്രമല്ല; അത്തരം ചിന്തകളില്‍നിന്ന് ബഹുദൂരം മാറി നില്‍ക്കുകയാണ്. ബീഫ് ചര്‍ച്ചകള്‍ വളരെ ശക്തമായി കത്തി നില്‍ക്കുകയും ബിജെപി നേതാക്കള്‍ പ്രതിരോധത്തിലേക്ക് പോവുകയും ചെയ്ത സന്ദര്‍ഭത്തില്‍ മുസ്‌ലിം സംഘടനകള്‍ എന്തു ചെയ്യുകയായിരുന്നു? സ്ത്രീ സംവരണം കുറഞ്ഞുപോയോ കൂടിപ്പോയോ എന്ന വിവാദം ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു. അതില്‍ ബുദ്ധിജീവികളുണ്ട്. വലിയ കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നവരുണ്ട്, ചിന്തകരുണ്ട്. ഇവരെല്ലാം ചേര്‍ന്ന് സ്ത്രീകളുടെ ഭരണ പങ്കാളിത്തം ശരിയോ തെറ്റോ എന്നതിനെപ്പറ്റി ഗംഭീരമായ ചര്‍ച്ചകള്‍ നടത്തുകയായിരുന്നു. നമ്മള്‍ ഫാഷിസത്തിനെതിരായ ചിന്തയിലോ ചര്‍ച്ചയിലോ പ്രതിരോധത്തിലോ പങ്കെടുത്തില്ല എന്നു മാത്രമല്ല; ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍നിന്നും ജനങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കാനുള്ള നിഗൂഢ ശ്രമങ്ങള്‍ക്ക് കൂട്ടു നില്‍ക്കുകയും ചെയ്തു.
വി എം ഫഹദ്
ബിജെപി അധികാരത്തില്‍ വന്നതിനു ശേഷമുള്ള ഒന്നര വര്‍ഷം അവലോകനം ചെയ്യുകയാണെങ്കില്‍ ഭരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ അഖണ്ഡഭാരത സങ്കല്‍പം പുനരുജ്ജീവിപ്പിക്കാന്‍ മോദി ശ്രമിച്ചതായി കാണാന്‍ കഴിയും. ഈ ലക്ഷ്യ സാഫല്യത്തിന് വേണ്ടിയായിരുന്നു വേറിട്ടുപോയ രാജ്യങ്ങളിലേക്കുള്ള മോദിയുടെ സന്ദര്‍ശനം.
മറ്റു വിദേശ രാജ്യങ്ങളിലേക്ക് നടത്തിയ യാത്രകളില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന ഹിന്ദു സമൂഹത്തെ ഏകീകരിക്കാനും അവരെ ശക്തിപ്പെടുത്താനും വേണ്ടിയുള്ള ശ്രമമാണ് മോദി നടത്തിയത്. ഇതിലൂടെ ഒരു ഡയസ്‌പോറ കമ്മ്യൂണിറ്റിയുടെ ഫീലിങ് ഉണ്ടാക്കിയെടുക്കാനായാരുന്നു ശ്രമം. ദുബായിയില്‍ ചെന്നിട്ട് അദ്ദേഹം ചെയ്യുന്നത് അവിടുത്തെ ഹിന്ദുക്കള്‍ക്ക് അമ്പലം പണിയാന്‍ സ്ഥലം വാങ്ങിക്കൊടുക്കയാണ്. അതോടൊപ്പം മുസ്‌ലിംകള്‍ക്കെതിരില്‍ ശത്രുത വളര്‍ത്തിയെടുക്കാനാണ് മോദിയും ഹിന്ദുത്വ ശക്തികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംവരണത്തിന്റെ ഗുണഫലങ്ങള്‍ ഇവിടുത്തെ പിന്നാക്ക ന്യൂനപക്ഷ സമുദായങ്ങള്‍ അനുഭവിച്ചു തുടങ്ങുമ്പോഴാണ് സംവരണത്തിനെതിരെ ഭരണകൂടം നീക്കം നടത്തുന്നത്. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയുടെയും ജാമിയ മില്ലിയ ഇസ്‌ലാമിയയുടെയും ന്യൂനപക്ഷ സ്വഭാവം എടുത്തുകളയാനുള്ള നീക്കം നടത്തുന്നു. മുസ്‌ലിം സമുദായത്തിന്റെ വിദ്യാഭ്യാസ പുരോഗതിയില്‍ അതുല്യമായ സംഭാവന നല്‍കിയിട്ടുള്ള സ്ഥാപനങ്ങളാണ് ഇവ രണ്ടും. അവയുടെ ന്യൂനപക്ഷ സ്വഭാവം എടുത്തുകളയുന്നതിലൂടെ ഒരേ സമയം സംവരണത്തെ ആക്രമിക്കുകയും ഒരു സമുദായത്തിന്റെ അവകാശത്തെ കവര്‍ന്നെടുക്കുകയുമാണ് ഭരണകൂടം. ഇത്തരം നടപടികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുാക്കും.
സെക്യുലരിസ്റ്റുകളോടൊപ്പം നില്‍ക്കുകയെന്നത് പുതിയൊരു ആശയമല്ല. അതിന്റെ അനുഭവത്തില്‍ നിന്നുമാണ് മുസ്‌ലിം-ദളിത് വിഭാഗങ്ങള്‍ സ്വയംസംഘാടനത്തിന് ശ്രമിക്കുന്നത്. അസംഘടിതരായിട്ടുള്ള ഹിന്ദുക്കള്‍ ഹിന്ദുത്വത്തിന് പുറത്തു നില്‍ക്കുന്നവരാണ്. അവര്‍ ജാതിവിവേചനത്തിന്റെ ഇരകളാണ്. മോദി ഭരണത്തില്‍ വന്ന ശേഷം വളരെ സജീവമായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സ്വതന്ത്ര ഇടതുപക്ഷമായും അസംഘടിത ജാതി സമുദായങ്ങളുമായും യോജിച്ചുള്ള ഒരു ജനാധിപത്യ മുന്നേറ്റമാണ് ഉണ്ടായിവരേണ്ടത്.
ഹുസൈന്‍ രണ്ടത്താണി
ചിന്തിക്കുന്നവര്‍ എല്ലാ സംഘടനകളിലുമുണ്ട്. അവര്‍ കൂടിയിരുന്ന് പരസ്പരം ചര്‍ച്ച ചെയ്യണം. ഡല്‍ഹിയില്‍ എ പി വിഭാഗം നടത്തുന്ന 'വിസ്ഡം' എന്ന ഒരു സ്ഥാപനമുണ്ട്. ആ സ്ഥാപനത്തിലേക്ക് ജമാഅത്തുകാരും മുജാഹിദുകാരും സുന്നി ഇ കെ വിഭാഗവും ഹുദവികളും ക്ഷണിക്കപ്പെടാറുണ്ട്. അവര്‍ ചര്‍ച്ചകളിലും സംവാദങ്ങളിലും ഏര്‍പ്പെടുന്നു. നേതൃതലത്തില്‍ എല്ലാവരും അവരവരുടെ അപ്രമാദിത്വം തെളിയിക്ക�
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT