അസം, പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പ്; പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്നും നാളെയും അച്ചടിമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം.
ബിഹാര്‍ തിരഞ്ഞെടുപ്പിനിടെ ബിജെപി പ്രസിദ്ധീകരിച്ച വിവാദ പരസ്യങ്ങളുടെ പശ്ചാത്തലത്തിലാണു നടപടി. അസമിലെ രണ്ടാംഘട്ട വോട്ടെടുപ്പും പശ്ചിമബംഗാളിലെ ഒന്നാംഘട്ടത്തിന്റെ രണ്ടാംഭാഗ വോട്ടെടുപ്പും നാളെയാണ്. കഴിഞ്ഞ ആഴ്ച ഇരു സംസ്ഥാനങ്ങളിലും നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിനോടുബന്ധിച്ചും തിരഞ്ഞെടുപ്പു കമ്മീഷന്‍ സമാന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. മുന്‍കാലങ്ങളില്‍ പ്രസിദ്ധീകരിച്ച പല പരസ്യങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അസമിലെയും പശ്ചിമബംഗാളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍മാര്‍ക്ക് ഇതുസംബന്ധിച്ച ഉത്തരവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ചില പരസ്യങ്ങള്‍ തിരഞ്ഞെടുപ്പു നടപടികളെ ദുഷിപ്പിക്കുന്നതായും ഇത്തരം കേസുകളില്‍ ഇരയാക്കപ്പെടുന്ന മല്‍സരാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും അവരുടെ വാദങ്ങള്‍ സമര്‍ഥിക്കുന്നതിന് അവസരം ലഭിക്കുന്നില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അച്ചടിമാധ്യമങ്ങളില്‍ ഇന്നും നാളെയും തെറ്റിദ്ധരിപ്പിക്കുന്നതും തീവ്രവികാരമുണര്‍ത്തുന്നതുമായി പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് കമ്മീഷന്‍ ഉത്തരവില്‍ ആവശ്യപ്പെട്ടു. കമ്മിറ്റിയുടെ അനുമതി വാങ്ങാതെ പരസ്യം പ്രസിദ്ധീകരിക്കുന്നുണ്ടെങ്കില്‍ അക്കാര്യം അറിയിക്കണമെന്ന് പത്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബിഹാര്‍ തിരഞ്ഞെടുപ്പിനിടെ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെയും ജനതാദള്‍(യു) നേതാവ് നിതീഷ് കുമാറിനെയും അവഹേളിക്കുന്ന വിധത്തില്‍ ബിജെപി പരസ്യം നല്‍കിയത് വന്‍ വിവാദത്തിനു തിരികൊളുത്തിയിരുന്നു.
Next Story

RELATED STORIES

Share it