Flash News

അല്‍ഖാഇദയുടെ പരിശീലന സിഡി കണ്ടെടുത്തെന്ന കേസിലെ പ്രതിയെ വെറുതെവിട്ടു

കൊച്ചി: മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിരോധിത സംഘടനയായ അല്‍ഖാഇദയുടെ ഭീകര പരിശീലന സിഡി കണ്ടെടുത്തുവെന്ന കേസില്‍ തെളിവില്ലെന്ന് കണ്ടെത്തി പ്രതിയെ കോടതി വെറുതെവിട്ടു. ആലുവ പട്ടേരിപ്പുറം പുതുപറമ്പില്‍ കുഞ്ഞുമോനെയാണ് എറണാകുളം മൂന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി സന്തോഷ്‌കുമാര്‍ വെറുതെവിട്ടത്. ജനങ്ങളെ കഴുത്തറുത്ത് കൊല്ലുന്ന അല്‍ഖാഇദ, താലിബാന്‍ പരിശീലനത്തിന്റെ സിഡി കൈയില്‍വയ്ക്കുകയും അത് അണികള്‍ക്കിടയില്‍ പ്രചരിപ്പിച്ച് അവരെ ഭീകരവാദ കുറ്റത്തിന് പ്രേരിപ്പിക്കുകയും ചെയ്തുവെന്നായിരുന്നു കേസ്. 2010 ജൂലൈ 7ന് ആലുവ വെസ്റ്റ് വില്ലേജിലെ പട്ടേരിപ്പുറം കരയിലുള്ള കുഞ്ഞുമോന്റെ വീടിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവ കാറിന്റെ ബൂട്ടി ല്‍നിന്ന് സിഡി കണ്ടെടുത്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മൂവാറ്റുപുഴയില്‍ പ്രവാചകനിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിനിടെ വടക്കേക്കര സിഐ സാജന്‍ കോയിക്കലാണ് സിഡി കണ്ടെടുത്തതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. എന്നാ ല്‍, പ്രതിയുടെ  വീടിനു സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ഇന്നോവ കാറില്‍നിന്നു സിഡി കണ്ടെടുത്തതിന് തെളിവില്ലെന്നു കണ്ടാണ് കുഞ്ഞുമോനെ വെറുതെവിടാന്‍ കോടതി ഉത്തരവിട്ടത്. ഇതോടെ പ്രാദേശികമായി നടന്ന ഒരു സംഭവത്തിന് രാജ്യാന്തര ഭീകരബന്ധം ആരോപിക്കാനും ചില സംഘടനാപ്രവര്‍ത്തകരെ അതുവഴി വേട്ടയാടാനും പോലിസ് നടത്തിയ നാടകമാണു പൊളിഞ്ഞത്. ഈ കേസില്‍ കണ്ടെത്തിയിരുന്ന സിഡിയും തൊണ്ടി മുതലുകളും മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ വേളയിലും എന്‍ ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. അധ്യാപകന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഭീകരവാദം ആരോപിക്കാന്‍ പ്രധാനമായും ഹേതുവാക്കിയത് ഈ സിഡിയാണ്. സിഡിയുടെ ഉറവിടം കണ്ടെത്തുന്നതിനും അതുസംബന്ധിച്ച തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതിയുടെ വീടിനു സമീപത്തുനിന്നു കണ്ടെത്തിയ വാഹനത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. കുറ്റകൃത്യത്തിന് പ്രേരണ, ഗൂഢാലോചന മറച്ചുവയ്ക്കല്‍, ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരേ പ്രവര്‍ത്തിക്കല്‍, ഗൂഢാലോചന നടത്തല്‍  എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളും ഭീകരകൃത്യം ചെയ്യാന്‍ പ്രേരണ നല്‍കല്‍ എന്ന യുഎപിഎയിലെ വകുപ്പ് തുടങ്ങിയ കടുത്ത കുറ്റങ്ങളാണ് പ്രതിക്കെതിരേ ആരോപിച്ചിരുന്നത്. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ കുഞ്ഞുമോന്‍ രണ്ടുമാസം റിമാന്‍ഡില്‍ കഴിഞ്ഞിരുന്നു. ഇന്റര്‍നെറ്റില്‍ ലഭിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പോലിസ് കെട്ടിച്ചമച്ചതാണെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. അഡ്വ. പി സി നൗഷാദ്, അഡ്വ. പി കെ അബ്ദുര്‍റഹ് മാന്‍ എന്നിവര്‍ പ്രതിക്കുവേണ്ടി കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it