അര്‍ജന്റീനയും ബ്രസീലും വീണ്ടും കളത്തില്‍

ബ്യൂനസ് ഐറിസ്/ അസന്‍ഷ ന്‍: ലോകകപ്പ് ഫുട്‌ബോളിന്റെ ലാറ്റിനമേരിക്കന്‍ മേഖല യോഗ്യതാറൗണ്ടില്‍ ജയം മോഹിച്ച് ഗ്ലാമര്‍ ടീമുകളായ അര്‍ജന്റീനയും ബ്രസീലും വീണ്ടും ബൂട്ടണിയുന്നു. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ അഞ്ചിനു നടക്കുന്ന കളിയില്‍ അര്‍ജന്റീന ബൊളീവിയയുമായും രാവിലെ ആറിന് ബ്രസീല്‍ ശക്തരായ പരാഗ്വേയുമായും ഏറ്റുമുട്ടും. മറ്റു മല്‍സരങ്ങളില്‍ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഇക്വഡോര്‍ കൊളംബിയയെയും ഉറുഗ്വേ പെറുവിനെയും ചിലി വെനിസ്വേലയെയും നേരിടും.ദിവസങ്ങള്‍ക്കു മുമ്പ് നടന്ന മല്‍സരത്തില്‍ കോപ അമേരിക്ക ചാംപ്യന്‍മാരായ ചിലിയെ 2-1നു കീഴടക്കിയതിന്റെ ആവേശത്തിലാണ് അര്‍ജന്റീന ബൊളീവിയക്കെതിരേ കച്ചമുറുക്കുന്നത്. പരിക്കുമൂലം നേരത്തേ കളിച്ച നാലു യോഗ്യതാ മല്‍സരങ്ങളും നഷ്ടമായ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ലയണല്‍ മെസ്സി അര്‍ജന്റീന ടീമില്‍ തിരിച്ചെത്തിയ മല്‍സരം കൂടിയായിരുന്നു ഇത്.അതേസമയം, കഴിഞ്ഞ മല്‍സരത്തില്‍ ഉറുഗ്വേയ്‌ക്കെതിരേ 2-0നു ലീഡ് ചെയ്ത ശേഷം സമനില കൊണ്ടു തൃപ്തിപ്പെട്ട ബ്രസീല്‍ പരാഗ്വേയെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്. 10 ടീമുകളുള്‍പ്പെടുന്ന ലാറ്റിനമേരിക്കന്‍ യോഗ്യതാറൗണ്ടിലെ അഞ്ചു കളികള്‍ പൂര്‍ത്തിയായപ്പോള്‍ 13 പോയിന്റുമായാണ് ഇക്വഡോര്‍ തലപ്പത്തു നില്‍ക്കുന്നത്. ഉറുഗ്വേ (10), ബ്രസീല്‍ (8), പരാഗ്വേ (8), അര്‍ജന്റീന (8), ചിലി (7), കൊളംബിയ (7), പെറു (4), ബൊളീവിയ (3), വെനിസ്വേല (1) എന്നിവരാണ് രണ്ടു മുതല്‍ 10 വരെ സ്ഥാനങ്ങളിലുള്ളത്.
Next Story

RELATED STORIES

Share it