malappuram local

അരീക്കോട്ടെ ഗതാഗതക്കുരുക്കിന് കാരണം പോലിസെന്ന് നാട്ടുകാര്‍

അരീക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയില്‍ അരീക്കോട് ഗതാഗതക്കുരുക്കിന് കാരണം പോലിസിന്റെ അനാസ്ഥയെന്ന് അരോപണമുയരുന്നു. സംസ്ഥാനത്തിന്റെ മുഴുവന്‍ ജില്ലകളിലേക്കും ബസ് സര്‍വീസുള്ള അരീക്കോട് പ്രധാന ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന പ്രധാന റോഡിലാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നത്.
ഡ്രൈവര്‍മാരുടെ അശ്രദ്ധയും അശാസ്ത്രീയമായ റൂട്ട് പ്ലാനിങുമാണ് ഈ ഭാഗത്ത് തിരക്ക് അനുഭവപ്പെടാന്‍ കാരണമെന്ന് ചെറുകിട വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പറഞ്ഞു. നിലമ്പൂര്‍, കൊണ്ടോട്ടി, മഞ്ചേരി, മുക്കം, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നു വരുന്ന വാഹനങ്ങള്‍ ഒരേ പ്രവേശന ഭാഗത്തിലൂടെ കടത്തിവിടുന്നതാണു തടസമാവുന്നത്. സ്റ്റാന്റിലേക്ക് പ്രവേശിക്കുന്ന സമയത്ത് സിഗ്‌നല്‍ ലൈറ്റ്, യുടേണ്‍ സിഗ്‌നല്‍ കാണിക്കാതെ തിരിക്കുന്നതുമൂലം സംസ്ഥാനപാതയിലൂടെ ഇരു ദിശകളിലേക്കും കടന്നു പോവുന്ന മറ്റു വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.
പ്രധാന പാതയായതുകൊണ്ട് മറ്റു വാഹനങ്ങള്‍ക്ക് ബസ് സ്റ്റാന്റിലേക്കുള്ള വഴി തിരിച്ചറിയാന്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ഒരുക്കാത്തതു പോലിസിന്റെ വീഴ്ചയായാണന്നാണ് വ്യാപാരികളും ടാക്‌സി ഡ്രൈവര്‍മാരും പറയുന്നത്. ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിന് അന്‍പത് മീറ്റര്‍ അകലെ സീബ്രാലൈന്‍ ഉണ്ടായിരുന്നത് മാഞ്ഞു പോയത് കാരണം കാല്‍നടക്കാര്‍ അപകടത്തില്‍പ്പെടുന്നു. അരീക്കോട് നിലവിലെ ട്രാഫിക് സിസ്റ്റം പരിചയമുള്ള ബസ് ഡ്രൈവര്‍മാര്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും മാത്രമാണ് ബസ് സ്റ്റാന്റിലേക്കുള്ള പ്രവേശന ഭാഗം അറിയൂ. മറ്റു വാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍, ബൈക്ക് യാത്രക്കാര്‍ക്കും പ്രവേശന ഭാഗം അറിയാത്തതുകൊണ്ട് ബസ്സുകള്‍ക്ക് പിറകിലും മുന്നിലും നിര്‍ത്തേണ്ടി വരുന്നതാണ് തടസമാവുന്നത്. ബസ് ഡ്രൈവര്‍മാര്‍ സിഗനല്‍ കാണിക്കാതെ പ്രവേശിക്കുന്നതിനും പോലിസ് നടപടിയില്ല. അരീക്കോട് പോലിസും രാഷ്ട്രീയ നേതൃത്വങ്ങളും ഇടപെട്ടാണ് ട്രാഫിക് രീതിയില്‍ മാറ്റം വരുത്തിയത്.
മുന്‍പ് മുക്കം,കോഴിക്കോട് ഭാഗങ്ങളില്‍ നിന്നുള്ള ബസ്സുകള്‍ കെപിഎം ബൈപാസ് വഴിയും നിലമ്പൂര്‍, മഞ്ചേരി,കൊണ്ടോട്ടി ഭാഗങ്ങളില്‍ നിന്നു വരുന്ന ബസ്സുകള്‍ പോസ്റ്റാഫിസ് റോഡ് വഴിയുമാണ് സ്റ്റാന്റില്‍ പ്രവേശിച്ചിരുന്നത്. ഈ റൂട്ട് മാറ്റുകയും സ്റ്റാന്റില്‍ പ്രവേശിക്കുന്ന ബസ്സുകള്‍ പിറകിലേക്ക് എടുത്ത് പാര്‍ക്ക് ചെയ്യുന്ന രീതിയാക്കിയതിനെ തുടര്‍ന്ന് ബസ് സ്റ്റാന്റിലെ പില്ലറില്‍ ബസ്സിന്റ പിറക് വശം അമര്‍ന്ന് കുട്ടി മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഈ രീതി മാറ്റുന്നതിന് അരീക്കോട് ബസ് ഓപറേറ്റേഴസ് യൂനിയന്‍ ഹൈക്കോടതിയില്‍ കേസ് സമര്‍പ്പിക്കുകയും പഴയ രീതി തുടരാനുള്ള അനുമതി കോടതിയില്‍ നിന്നു വാങ്ങുകയും ചെയ്തു.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാന്‍ അരീക്കോട് പോലിസ് നടപടി സ്വീകരിച്ചിട്ടില്ല. അശാസ്ത്രീയമായ റൂട്ട് പ്ലാനിങാണ് അരീക്കോടില്‍ ഗതാഗത കുരുക്കിന് കാരണമെന്ന് അരീക്കോട് മേഖലാ റോഡ് സുരക്ഷ സമിതി കണ്‍വീനര്‍ കെ എം സലിം പത്തനാപുരം പറഞ്ഞു.






Next Story

RELATED STORIES

Share it