Kollam Local

അമ്പതോളം വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടത്തിയ ആള്‍ അറസ്റ്റില്‍

കൊട്ടാരക്കര : ജില്ലയിലെ വ്യാപാര സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്നിരുന്നയാളെ  പോലിസ് അറസ്റ്റ് ചെയ്തു. കരിക്കോട് ടികെഎം നഗര്‍ രജിതാ ഭവനില്‍ വിനോജ് കുമാര്‍ (42) ആണ് പോലിസ് പിടിയിലായത്.
കുഴുമതിക്കാട് ധന്യാ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും 1,40000 രൂപയും സമീപത്തുള്ള മൈത്രി കംപ്യൂട്ടര്‍ സ്ഥാപനം, ബേക്കറി, നെടുമണ്‍കാവിലുള്ള നിക്കോണ്‍ ഫര്‍ണ്ണീച്ചര്‍ മാര്‍ട്ട്, ഷൂലാന്റ് എന്നിവിടങ്ങളില്‍ നിന്നുമായി എഴുപതിനായിരത്തോളം രൂപയും ഓണംപള്ളി ഓട്ടോ സ്‌പെയേഴ്‌സ് ,വിദ്യാധരന്‍ ടെക്സ്റ്റയില്‍സ്,ഏഴുകോണ്‍ കെഎസ്എഫ്ഇ,അശ്വതി മൊബൈല്‍സ് ,ജനസേവന കേന്ദ്രം ,അര്‍ച്ചന ടെക്സ്റ്റയില്‍സ് , ഗ്രാന്റ് ബേക്കറി, പ്രസന്ന ഹോം അപ്ലൈന്‍സ്, കുണ്ടറ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കെഎസ്എഫ്ഇ ,സബ് രജിസ്ട്രാര്‍ ഓഫിസ് ,പള്ളിമുക്കിലെ പോപ്പുലര്‍ ഫിനാന്‍സ്,ആശുപത്രിമുക്കിലെ നിക്കോണ്‍ ഫര്‍ണീച്ചര്‍, പെരുമ്പുഴ ധന്യ സൂപ്പര്‍  മാര്‍ക്കറ്റ് ,കണ്ണനല്ലൂര്‍ കെഎന്‍ ഫ്രഷ് മാര്‍ട്ട്, സമീപത്തുള്ള ആറോളം വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തിയത് താനാണന്ന് പിടിയിലായ പ്രതി പോലിസിനോട് സമ്മതിച്ചു.
കുഴുമതിക്കാട് മോഹനന്‍ നായരുടെ വീട്ടില്‍ നിന്നും മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതും താന്‍ തന്നെയാണെന്നും ഇയാള്‍ സമ്മതിച്ചുവ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകളില്‍ മുഖം പതിയാതിരിക്കാന്‍ മുഖത്ത് തൂവാല കെട്ടിയും തൊപ്പി ധരിച്ചുമാണ് ഇയാള്‍ മോഷണത്തിനിറങ്ങിയിരുന്നത്.
ഇതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് സമാന സ്വഭാവമുള്ള കേസുകളില്‍ പിടിക്കപെട്ടിട്ടുള്ളവരുടെ പട്ടിക തയ്യാറാക്കി നടത്തിയ അന്വേഷണം ഇയാളിലേക്ക് എത്തുകയായിരുന്നു. ഇയാളുടെ നടത്തത്തിലെ വൈകല്യമാണ് പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്.
മോഷണത്തിനായി ഉപയോഗിച്ചിരുന്ന സ്‌കൂട്ടറും കമ്പി പാരയും സ്‌ക്രൂഡ്രൈവറും തൊപ്പിയും ഹെല്‍മറ്റും ഇയാളുടെ വീട്ടില്‍ നിന്നും പോലിസ് കണ്ടെടുത്തു. കൊല്ലം ഈസ്റ്റ് പോലിസ് സ്‌റ്റേഷന്‍ ,പത്തനാപുരം ,കുണ്ടറ ,കൊട്ടിയം ,കിളികൊല്ലൂര്‍ എന്നീ സ്‌റ്റേഷന്‍ പരിധികളിലെ മോഷണ കേസുകളില്‍പെട്ട് അഞ്ചര മാസത്തോളമായി ജയിലില്‍ ആയിരുന്ന ഇയാള്‍ രണ്ട് മാസം മുമ്പ് ജയില്‍ മോചിതനായതിനെ തുടര്‍ന്ന് മോഷണ പരമ്പര ആരംഭിക്കുകയായിരുന്നു. മോഷ്ട്ടിച്ച പണം മദ്യപാനത്തിനായും സ്ത്രീകള്‍ക്ക് നല്‍കുവനുമായാണ് ഉപയോഗിച്ചിരുന്നതെന്ന് ഇയാള്‍ പോലിസിനോട് പറഞ്ഞു .
കൊല്ലം റൂറല്‍ ജില്ല പോലിസ് മേധാവി ബി അശോകന്റെ നിര്‍ദേശപ്രകാരം കൊട്ടാരക്കര ഡിവൈഎസ്പി ജെ ജേക്കബ് , ഏഴുകോണ്‍ എസ്‌ഐ സി ബാബു കുറുപ്പ് ,ഷാഡോ എസ്‌ഐ എസ് ബിനോജ് , സ്‌ക്വാഡ് അംഗങ്ങളായ എ സി ഷാജഹാന്‍ ,കെ ശിവശങ്കരപിള്ള ,ബി അജയകുമാര്‍ ,ആഷിര്‍ കോഹൂര്‍ ,കെ കെ രാധാകൃഷ്ണപിള്ള ,സി എസ് ബിനു ,അഡീഷനല്‍ എസ്‌ഐ രവികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it