അമിത്ഷായെ കക്ഷിചേര്‍ക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ഹരജി തള്ളി

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപക്കേസില്‍ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരേ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സര്‍വീസില്‍ നിന്നും പുറത്താക്കപ്പെട്ട ഐ.പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. കേസില്‍ അമിത്ഷായ്ക്കും ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ഗുരുമൂര്‍ത്തിക്കെതിരെയും അന്വേഷണം നടത്തണമെന്നായിരുന്നു സഞ്ജീവ് ഭട്ട് ഹരജിയി ല്‍ ആവശ്യപ്പെട്ടിരുന്നത്.

കൂടാതെ, തനിക്കെതിരായ രണ്ട് കേസുകളില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല. ചീഫ് ജസ്റ്റിസ് എച്ച് എ ല്‍ ദത്തു, അരുണ്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് സഞ്ജീവ് ഭട്ടിന്റെ ഹരജി തള്ളിയത്. ഗുജറാത്ത് അഡീഷനല്‍ അഡ്വക്കേറ്റ് ജനറലായിരുന്ന തുഷാര്‍ മേത്തയുടെ ഇ-മെയിലുകള്‍ ചോര്‍ത്തിയതും കീഴുദ്യോഗസ്ഥരെ നിര്‍ബന്ധിച്ചു മൊഴി മാറ്റിയതുമായ കേസുകളിലാണു സുപ്രിംകോടതിയുടെ നടപടി. ഇത് സംബന്ധിച്ച് നേരത്തെ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടിരുന്ന സഞ്ജീവ് ഭട്ട് കേന്ദ്രത്തില്‍ ബി.ജെ.പി. അധികാരത്തില്‍ എത്തിയത് ചൂണ്ടിക്കാണിച്ചാണ് സുപ്രിംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. അമിത്ഷായും ഗുരുമൂര്‍ത്തിയും കലാപവുമായി ബന്ധപ്പെട്ട കേസുകളും വിചാരണ നടപടികളും അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് സഞ്ജീവ് ഭട്ട് ഹരജിയില്‍ വ്യക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it