Flash News

അമിത്ഷായുടെ യാത്രയ്ക്ക് സര്‍ക്കാര്‍ സൗകര്യമൊരുക്കിയതെന്തിനെന്ന് ചെന്നിത്തല



തിരുവനന്തപുരം: അമിത്ഷായുടെ യാത്രയ്ക്കു സൗകര്യമൊരുക്കാന്‍ പിണറായിയുടെ സര്‍ക്കാര്‍ കാണിച്ച അമിത ഉല്‍സാഹം തന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിനുള്ള മറുപടിയിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇതര രാഷ്ട്രീയപ്പാര്‍ട്ടികളുടെ റാലികളും ബഹുജന മുന്നേറ്റങ്ങളും വിമര്‍ശന ശബ്ദവും തടയാന്‍ നിരോധനാജ്ഞയും വിലക്കും ഇന്റര്‍നെറ്റ് ബ്ലോക്കും മറ്റു ജനാധിപത്യവിരുദ്ധ നടപടികളും കേരളത്തില്‍ ചെയ്തില്ല എന്നതിനോട് യോജിക്കുന്നു. എന്നാല്‍, അങ്ങ് പറയുന്നതു പോലെ നിരോധനാജ്ഞ പ്രഖ്യാപിച്ചതുകൊണ്ടോ സുരക്ഷാ സൗകര്യം വെട്ടിച്ചുരുക്കിയതുകൊണ്ടോ ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടികളെ തകര്‍ക്കാമെന്ന മൗഢ്യമൊന്നും എനിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണമെന്ന നിലപാടാണ് ഞങ്ങള്‍ എന്നും സ്വീകരിച്ചിട്ടുള്ളത്. ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി വളര്‍ന്ന കോണ്‍ഗ്രസ് എന്നും ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ള പ്രസ്ഥാനമാണെന്നു താങ്കള്‍ക്കറിയാമല്ലോ? ബിജെപിക്ക് ഇവിടെ ജാഥ നടത്താനുള്ള എല്ലാ സ്വാതന്ത്ര്യവുമുണ്ടെന്നതില്‍ സംശയമില്ല. ആ പാര്‍ട്ടിയുടെ അധ്യക്ഷന് ഇവിടെ വന്ന് ആ ജാഥയില്‍ പങ്കെടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്. ഇവിടെ അമിത്ഷായുടെ യാത്രയെ തടസ്സപ്പെടുത്തണമെന്നു ഞാന്‍ പറഞ്ഞിട്ടില്ല. പക്ഷേ, അമിത്ഷായുടെ യാത്രയ്ക്കു സൗകര്യമൊരുക്കാന്‍ അങ്ങയുടെ സര്‍ക്കാര്‍ കാണിച്ച അമിത ഉല്‍സാഹമാണ് എന്നെ വല്ലാതെ ആശങ്കപ്പെടുത്തുന്നത്.  അമിത്ഷായുടെ യാത്രയ്ക്കു വേണ്ടി എന്തിനായിരുന്നു അവിടത്തെ സ്‌കൂളുകള്‍ക്ക്  അവധി നല്‍കിയത്? എന്തിനായിരുന്നു ബസ് സ്റ്റാന്റില്‍ നിന്നു ബസ്സുകളെല്ലാം മാറ്റിക്കൊടുത്തത്? ഇസഡ് പ്ലസ് സുരക്ഷാ കാറ്റഗറിയില്‍ വരുന്നയാളാണ് അമിത്ഷായെങ്കിലും അതിലും എത്രയോ വലിയ സുരക്ഷാ സന്നാഹങ്ങളാണ് താങ്കളുടെ പോലിസ് ഒരുക്കിയത്? അമിത്ഷായുടെ വരവ് പ്രമാണിച്ച് എന്തിനാണ് അവിടത്തെ റോഡുകളെല്ലാം ടാറിട്ട് വെടിപ്പാക്കിക്കൊടുത്തത്? സാധാരണ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വരുമ്പോഴാണ് റോഡുകളെല്ലാം ഇങ്ങനെ മോടിപിടിപ്പിക്കുന്നത്? അമിത്ഷായ്ക്കു വേണ്ടി അതു ചെയ്യണമായിരുന്നോ? ഇതില്‍ എന്തോ പന്തികേടുണ്ടെന്ന് അങ്ങേയ്ക്കും തോന്നുന്നില്ലേ? നേരത്തേ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ അത്യന്തം പ്രകോപനപരമായ പ്രസംഗങ്ങള്‍ക്കുമേല്‍ പോലും നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉല്‍സാഹം കാണിക്കാതിരുന്നതു കൂടി ഇവിടെ ചേര്‍ത്തു വായിക്കുമ്പോള്‍ എന്റെ ആശങ്ക വല്ലാതെ വര്‍ധിക്കുകയാണ്.  ഏതായാലും ബിജെപിയുടെ യാത്ര പരാജയമാണെന്ന എന്റെ നിഗമനത്തോടും അമിത്ഷായുടെ മേദസ്സ് കുറയ്ക്കാന്‍ മാത്രമേ അത് ഉപകാരപ്പെടൂ എന്ന എന്റെ അഭിപ്രായത്തോടും അങ്ങും യോജിച്ചതില്‍ എനിക്ക് സന്തോഷമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it