Alappuzha local

അമിത്ഷായുടെയും കൂട്ടരുടെയും മോഹം കേരളത്തില്‍ നടക്കില്ല: കെ സി വേണുഗോപാല്‍



ആലപ്പുഴ: വിയോജിപ്പിന്റെ ശബ്ദങ്ങളെ ഉന്മൂലനം ചെയ്ത് ബിജെപിയുടെ ജനരക്ഷ യാത്രയോടൊപ്പം നടക്കാനിറങ്ങിയിരിക്കുന്ന ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ മോഹം എന്തുതന്നെയായലും മതേതര കേരളത്തില്‍ വിലപ്പോവില്ലന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി പറഞ്ഞു.  ആയിരക്കണക്കിന് കിലോമീറ്റര്‍ നടന്നാലും ചെയ്ത പാപത്തിന്റെ കറ കഴുകി കളയാന്‍ അമിത്ഷായ്ക്കു കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരേ  യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന രാപകല്‍ സമരം ഉദ്ഘാടനം ചെയ്തു. ജിഎസ്ടിയുടെ മുഖ്യപ്രചാരകനായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് എല്ലാവിധ പിന്തുണയുമായി  എത്തിയത് കേരളത്തിന്റെ ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്കായിരുന്നു. ഭക്ഷണം കഴിക്കുന്നതിന് പോലും ടാക്‌സ് നല്‍കേണ്ട അവസ്ഥയിലേക്കാണ് സാമ്പത്തിക പരിഷ്‌ക്കാരം  നാടിനെ എത്തിച്ചിരിക്കുന്നത്.  ജീവിതത്തിന്റെ ഇതുവരെയുള്ള നാളുകളില്‍ സ്വന്തം പോക്കറ്റില്‍ നിന്നും  കാശു കൊടുത്ത് പെട്രോള്‍ അടിച്ചിട്ടില്ലാത്ത മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് സാധാരണക്കാരുടെ വേദന അറിയില്ല. ഐഎഎസ് ഉദ്യോഗസ്ഥനായി ഔദ്യോഗിക ജീവിതം ആരംഭിച്ച് എംഎല്‍എയും മന്ത്രിയുമൊക്കെയായ കണ്ണന്താനം കക്കൂസ് നിര്‍മിക്കാനാണ് സാധാരണക്കാരെ പിഴിയുന്നതെന്നു പറയുന്നതു തന്നെ ജനങ്ങളെ അപമാനിക്കലാണ്. 2019 ഓടെ നരേന്ദ്ര മോദിയുടെ കോപ്രായങ്ങള്‍ അവസാനിക്കുമെന്നും ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എം മുരളി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് എം ലിജു മുഖ്യപ്രഭാഷണം നടത്തി.
Next Story

RELATED STORIES

Share it