malappuram local

അഭിലാഷിന്റെ നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക്

എടപ്പാള്‍:  എടപ്പാള്‍ ഹോസ്പിറ്റല്‍ പ്രൈവറ്റ് ലിമിറ്റഡിലെ ഡോക്ടര്‍മാരുടെ അനാസ്ഥമൂലം തന്റെ നാല് വയസ്സുകാരനായ മകന്‍ മാറാരോഗിയായി മാറിയ സംഭവത്തെ കുറിച്ചന്വേഷിക്കണമെന്നാവശ്യപ്പെട്ട് ദലിത് യുവാവ് നടത്തിവരുന്ന നിരാഹാര സമരം ആറ് ദിവസം പിന്നിട്ടു.
തന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പ്രസവ സമയത്ത് ഡോക്ടര്‍മാര്‍ക്ക് പറ്റി കൈപ്പിഴ മൂലമാണ് നാലു വയസ്സുകാരനായ കുട്ടിക്ക് രോഗം പിടിപെട്ടതെന്നും ഈ കുട്ടിയുടെ തുടര്‍ചികില്‍സയ്ക്ക് ആവശ്യമായ സഹായധനം ആശുപത്രി ഉടമകള്‍ വഹിക്കണമെന്നും ആവശ്യപ്പെട്ടാണ് തൃത്താല പടിത്തറ സ്വദേശിയായ അഭിലാഷ് എടപ്പാളില്‍ സമരപന്തലുയര്‍ത്തി നിരാഹാര സമരം ആരംഭിച്ചത്.
സമരം മൂന്നു നാള്‍ പിന്നിട്ടപ്പോള്‍ അഭിലാഷ് അവശനാണെന്ന് പൊന്നാനി താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫിസറുടെ റിപോര്‍ട്ടിനെ തുടര്‍ന്നാണ് പൊന്നാനി തഹസില്‍ദാര്‍ വി നിര്‍മല്‍ കുമാറിന്റെ സാന്നിധ്യത്തില്‍ പോലിസ് അറസസ്റ്റ് ചെയ്ത് അഭിലാഷിനെ പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആശുപത്രിയിലും നിരാഹാര സമരം തുടര്‍ന്ന അഭിലാഷ് ഇന്നലെ രാവിലെയാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വീണ്ടും എടപ്പാളിലെ സമരപന്തലിലെത്തി നിരാഹാര സമരം തുടര്‍ന്നത്.
ഇന്നലെ ഉച്ചയോടെ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി കെ ടി ജലീല്‍ സമരപ്പന്തലിലെത്തി അഭിലാഷിനെ സന്ദര്‍ശിച്ചിരുന്നു. ആശുപത്രി അധികൃതരുമായ സംസാരിച്ച് ആവശ്യമായ നടപടി കൈകൊള്ളാമെന്ന് മന്ത്രി അഭിലാഷിനെ അറിയിച്ചു.
കഴിഞ്ഞ ആറു ദിവസമായിട്ടും സ്ഥലത്തുണ്ടായിരുന്ന മന്ത്രി അഭിലാഷിനെ സന്ദര്‍ശിക്കാന്‍ തയ്യാറാകാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെ വിവിധ സംഘടനകളും വൃക്തികളും അഭിലാഷിനെ സന്ദര്‍ശിച്ച് സമരത്തിന് ഐക്യദാര്‍ഢ്യവും പിന്തുണയും അറിയിച്ചു.
Next Story

RELATED STORIES

Share it