Districts

അന്തിമ പോളിങ് 78.33 ശതമാനം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ മലപ്പുറത്തെയും തൃശൂരിലെയും 114 ബൂത്തുകളില്‍ കൂടി റീപോളിങ് പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്തെ ആകെ പോളിങ് 78.33 ശതമാനം. ആകെ 1,39,95,277 വോട്ടര്‍മാരില്‍ 1,10,32,300 പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. കനത്ത റീപോളിങ് നടന്ന മലപ്പുറത്തെ 105 ബൂത്തുകളില്‍ 78.80 ശതമാനവും തൃശൂരിലെ ഒമ്പതു ബൂത്തുകളില്‍ 80.2ഉം വോട്ടിങുണ്ടായി. രണ്ടാംഘട്ട തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ പത്തനംതിട്ട 72.80, ആലപ്പുഴ 80.80, കോട്ടയം 78.71, എറണാകുളം 81.41, തൃശൂര്‍ 77.93, പാലക്കാട് 80.41, മലപ്പുറം 77.29 എന്നിങ്ങനെയാണ് പോളിങ് നില. ഏഴു ജില്ലകളിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 77.83 ശതമാനവും രണ്ടാംഘട്ടത്തില്‍ 78.83 ശതമാനവും പോളിങ് ആണ് രേഖപ്പെടുത്തിയത്. ഒന്നാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് വയനാട് ജില്ലയിലാണ്- 82.18 ശതമാനം. ഏറ്റവും കുറവ് തിരുവനന്തപുരത്തായിരുന്നു- 72.40 ശതമാനം. രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ആലപ്പുഴയും (80.80) കുറവ് പത്തനംതിട്ടയുമാണ് (72.80). 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 21,871 വാര്‍ഡുകളിലാണ് വോട്ടെടുപ്പ് നടന്നത്. 75,549 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്തുകളില്‍ 1,282ഉം 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 6915ഉം 941 ഗ്രാമപ്പഞ്ചായത്തുകളില്‍ 54,956ഉം 86 മുനിസിപ്പാലിറ്റികളില്‍ 10,433ഉം ആറു മുനിസിപ്പല്‍ കോര്‍പറേഷനുകളില്‍ 1963ഉം പേരുമാണ് ജനവിധി തേടിയത്. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായ മലപ്പുറത്തെ 105ഉം തൃശൂരിലെ ഒമ്പതു ബൂത്തുകളിലുമാണ് ഇന്നലെ റീപോളിങ് നടത്തിയത്. രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടന്ന ജില്ലകളിലെ കോര്‍പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്.
Next Story

RELATED STORIES

Share it