kannur local

അധ്യാപികയെ പീഡിപ്പിക്കാന്‍ ശ്രമം

കണ്ണൂര്‍: ക്രൈസ്തവ സഭ നടത്തുന്ന പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ അധ്യാപികയ്‌ക്കെതിരേ വൈദികരുടെ പീഡനശ്രമം. സംഭവത്തില്‍ മൂന്നുപേര്‍ക്കെതിരേ കേസെടുത്തു. ഹൈസ്‌കൂള്‍ ആന്റ് ജൂനിയര്‍ കോളജിലെ മാനേജര്‍ ഫാദര്‍ എബ്രഹാം പറമ്പേത്ത്, ഫാദര്‍ ബിന്‍സ്, സ്‌കൂളിലെ പ്രൈമറി വിഭാഗം മേധാവി സിസ്റ്റര്‍ വിനയ എന്നിവര്‍ക്കെതിരേയാണ് ആരോപണം.
ഇതേ സ്‌കൂളിലെ അധ്യാപികയാണ് പരാതിക്കാരി. ജില്ലാ പോലിസ് മേധാവിക്കും കണ്ണൂര്‍ വനിതാ പോലിസ് സ്‌റ്റേഷനിലും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇക്കഴിഞ്ഞ ഒന്നിനാണ് കേസിനാസ്പദമായ സംഭവം.
സ്‌കൂള്‍ പ്രവൃത്തിസമയത്ത് സിസ്റ്റര്‍ വിനയ തന്നെ ആളെ അയച്ചു വിളിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഫാദര്‍ അബ്രഹാമിനാണ് കാണ്ടേണ്ടതെന്നു പറഞ്ഞ് സ്‌കൂളിനു പിന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി സിസ്റ്റര്‍ വിനയ മുറിയിലേക്ക് തള്ളിയിട്ടു. കൂടാതെ, മൊബൈല്‍ഫോണ്‍ അടങ്ങുന്ന പഴ്‌സ് തട്ടിപ്പറിച്ച് സിസ്റ്റര്‍ അവിടെനിന്ന് മുങ്ങി. തുടര്‍ന്ന് ഫാദര്‍ എബ്രഹാമും ഫാദര്‍ ബിന്‍സും തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്നും ലൈംഗികബന്ധത്തിനു വഴങ്ങാന്‍ നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. ഫാദര്‍ ബിന്‍സ് സ്‌കൂളുമായി ബന്ധമില്ലാത്ത ആളാണെന്നു വ്യക്തമായിട്ടുണ്ട്. സ്വഭാവദൂഷ്യം സംബന്ധിച്ച് സ്‌കൂള്‍ മാനേജര്‍ ഫാദര്‍ എബ്രഹാമിനെതിരേ നേരത്തെയും പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും ഉന്നതതല ഇടപെടല്‍ മൂലം അന്വേഷണം അട്ടിമറിച്ചെന്നാണ് ആരോപണം.
അതേസമയം, സംഭവത്തില്‍ സ്‌കൂള്‍ പിടിഎ പ്രതികരിച്ചിട്ടില്ല. ഇതില്‍ നാട്ടുകാര്‍ക്കും ഒരുവിഭാഗം രക്ഷിതാക്കള്‍ക്കും അമര്‍ഷമുണ്ട്.
Next Story

RELATED STORIES

Share it