Flash News

അധ്യാപികയും മകളും ടിപ്പറിനടിയില്‍പെട്ട് മരിച്ചു



മുക്കം: സ്‌കൂട്ടര്‍ യാത്രികരായ അധ്യാപികയും മകളും ടിപ്പര്‍ ലോറി ഇടിച്ചു മരിച്ചു. മുക്കം ഓര്‍ഫനേജ് ഗേള്‍സ് ഹൈസ്‌കൂള്‍ അധ്യാപികയും ഓര്‍ഫനേജ് എല്‍പി സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ആനയാംകുന്ന് മുണ്ടയോട്ട് മജീദിന്റെ ഭാര്യയുമായ ഷീബ (43), മകള്‍ ഹിഫ്ത്ത (13) എന്നിവരാണ് മരിച്ചത്. ഹിഫ്ത്ത ഓര്‍ഫനേജ് സ്‌കൂളില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. മുക്കം കടവ് പാലം അപ്രോച്ച് റോഡില്‍ പാഴൂര്‍ തോട്ടം പള്ളിക്ക് സമീപം ഇന്നലെ രാവിലെ 8.45ഓടെയാണ് അപകടം. മുക്കം കടവ് ഭാഗത്ത് നിന്ന് വരികയായിരുന്ന ടിപ്പര്‍ ലോറി എതിരേ വരികയായിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ ടിപ്പറിനടിയിലേക്ക് തെറിച്ചു വീണു. തലയ്ക്ക് മുകളിലൂടെ ടിപ്പര്‍ കയറിയിറങ്ങിയതിനെ തുടര്‍ന്ന് ഷീബ സംഭവസ്ഥലത്തുവച്ചും ഹിഫ്ത്ത ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴിയാണ് മരിച്ചത്. മറ്റു മക്കള്‍: ദില്‍ബര്‍, ദാനിഷ്, നിഹാല. സ്‌കൂള്‍ സമയങ്ങളില്‍ നിയമം ലംഘിച്ച് ടിപ്പറുകള്‍ സര്‍വീസ് നടത്തുന്നതിനെതിരേ നാട്ടുകാര്‍ പ്രതിഷേധ പരിപാടികള്‍ നടത്തി വരുന്നതിനിടെയാണ് ഇന്നലെ ദുരന്തമുണ്ടായത്. ഇതേ തുടര്‍ന്ന് ക്ഷുഭിതരായ ജനക്കൂട്ടം മുക്കത്ത് റോഡ് ഉപരോധിക്കുകയും പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വിപുലമായ യോഗം ചേരാന്‍ ധാരണയായതോടെയാണ് പ്രതിഷേധം ശമിച്ചത്.
Next Story

RELATED STORIES

Share it