thrissur local

അധികൃതര്‍ കുടിവെള്ള ടാപ്പ് അടച്ചു; മല്‍സ്യത്തൊഴിലാളികള്‍ക്ക് കുടിവെള്ളമില്ല

ചാവക്കാട്: പഞ്ചായത്ത് അധികൃതര്‍ കുടിവെള്ള ടാപ്പ് അടച്ചതോടെ മുനയ്ക്കക്കടവ് ഫിഷ് ലാന്റിങ് സെന്ററിലെ മല്‍സ്യത്തൊഴിലാളികള്‍ക്ക് മൂന്നുമാസമായി കുടിവെള്ളമില്ല.
ഫിഷ് ലാന്റിങ് സെന്ററില്‍ മല്‍സ്യത്തൊഴിലാളികള്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള ടാപ്പില്‍നിന്നാണ് കാലങ്ങളായി കുടിവെള്ളത്തിനായും പാചകത്തിനായും വെള്ളമെടുത്തിരുന്നത്. ഫിഷ് ലാന്റിങ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയ കാലംമുതല്‍ തന്നെ ഈ ടാപ്പില്‍നിന്നാണ് ഇവര്‍ വെള്ളമെടുത്തിരുന്നത്. എന്നാല്‍, ഫിഷ് ലാന്റിങ് സെന്ററിന് തെക്കോട്ടുള്ള ഭാഗത്തേക്ക് കുടിവെള്ളമെത്തുന്നില്ല എന്ന കാരണം പറഞ്ഞാണ് അധികൃതര്‍ ടാപ്പിന്റെ വാല്‍വ് അടച്ചതത്രേ. പ്രധാന പൈപ്പ് പോകുന്ന റോഡില്‍നിന്ന് ഹാര്‍ബര്‍ നില്‍ക്കുന്നിടത്തേക്ക് ഇറക്കമായതിനാല്‍ വെള്ളം മറ്റ് ഭാഗങ്ങളിലേക്ക് പേ ാകാതെ ഫിഷ് ലാന്റിങ് സെന്ററിലെ ടാപ്പിലേക്ക് പോകുന്നെന്ന കാരണം പറഞ്ഞായിരുന്നു വാല്‍വ് അടച്ചത്.
എന്നാല്‍, ഇങ്ങനെ ചെയ്തിട്ടും തെക്കന്‍ ഭാഗത്തേക്ക് വെള്ളം വരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ചുരുക്കത്തില്‍ രണ്ടിടത്തും കുടിവെള്ളം വിതരണം നിലച്ച അവസ്ഥായാണിപ്പോള്‍. പഞ്ചായത്ത് മെംബറോട് പരാതി പറഞ്ഞപ്പോള്‍ വിഷു കഴിയട്ടേയെന്ന മറുപടിയാണത്രേ ലഭിച്ചത്.
എന്നാല്‍, വിഷു കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞിട്ടും ഹാര്‍ബറിലെ ടാപ്പിലേക്ക് വെള്ളമെത്തിയിട്ടില്ല. നൂറുകണക്കിന് ബോട്ടുകളാണ് മുനയ്ക്കക്കടവ് ഫിഷ് ലാന്റിങ് സെന്ററില്‍നിന്ന് മല്‍സ്യബന്ധനത്തിനായി കടലില്‍ പോകുന്നത്. ഓരോ ബോട്ടുകാര്‍ക്കും 50 ലിറ്റര്‍ വെള്ളമെങ്കിലും ആവശ്യമായിവരും.
കുടിവെള്ളത്തിനും ഭക്ഷണം പാചകം ചെയ്യുന്നതിനും പാത്രങ്ങള്‍ കഴുകുന്നതിനുമൊക്കെയാണ് ഈ വെള്ളം ഉപയോഗിക്കുക. നേരത്തെ ഈ വെള്ളം ഹാര്‍ബറിലെ ടാപ്പില്‍നിന്നാണ് തൊഴിലാളികള്‍ ശേഖരിച്ചിരുന്നത്. എന്നാല്‍, വെള്ളത്തിനായി അലയേണ്ട അവസ്ഥയാണ് ഇവര്‍ക്കിപ്പോള്‍.
മുനയ്ക്കക്കടവിലെ ഐസ് പ്ലാന്റില്‍ ഉപ്പുവെള്ളമായതിനാല്‍ ഇതിനുള്ള സാഹചര്യമില്ല. സംസ്ഥാനത്തെ എല്ലാ ഫിഷ് ലാന്റിങ് സെന്ററുകളിലും കുടിവെള്ളം ലഭ്യമാണെന്ന് തൊഴിലാളികള്‍ പറയുന്നു. എത്രയും പെട്ടെന്ന് ഫിഷ് ലാന്റിങ് സെന്ററിലെ ടാപ്പില്‍ വെള്ളമെത്തിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it