അദാനി ഗ്രൂപ്പിനു സര്‍ക്കാര്‍ നോട്ടീസ് നല്‍കി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി കരാറിലെ ഉറപ്പുകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ അദാനി ഗ്രൂപ്പിനെതിരേ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍. 18.96 കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പിനു കേരള സര്‍ക്കാര്‍ നോട്ടീസ് അയച്ചു.
കരാറില്‍ പറഞ്ഞ സമയപരിധിക്കുള്ളില്‍ നിശ്ചിത തുക ചെലവാക്കാത്തതും കരാര്‍ പ്രകാരമുള്ള നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാകാത്തതും ചൂണ്ടിക്കാട്ടിയാണ് നഷ്ടപരിഹാരം തേടിയിരിക്കുന്നത്. വൈകുന്ന ഓരോ ദിവസവും 12 ലക്ഷം രൂപ വീതം നഷ്ടപരിഹാരം കണക്കുകൂട്ടിയാണ് 18.96 കോടി രൂപ ആവശ്യപ്പെട്ടിട്ടുള്ളത്. വിഴിഞ്ഞം പദ്ധതിയുടെ കരാര്‍ പ്രകാരമുള്ള കാലവധി കഴിഞ്ഞ് വേണ്ടിവരുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വീതം അദാനി ഗ്രൂപ്പ് സര്‍ക്കാരിനു നഷ്ടപരിഹാരം നല്‍കണമെന്നാണ് വ്യവസ്ഥ.
അതേസമയം, ഓഖി ദുരന്തം ചൂണ്ടിക്കാട്ടി തുറമുഖ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്ന് അദാനി ഗ്രൂപ്പ് നേരത്തേ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ഇത് അംഗീകരിച്ചിരുന്നില്ല.
ആയിരം ദിവസം കൊണ്ട് പദ്ധതി യാഥാര്‍ഥ്യമാക്കുമെന്നായിരുന്നു കരാറുകാരായ അദാനി കമ്പനിയുടെ വാഗ്ദാനം. കൂടിക്കാഴ്ചയില്‍ 2019 ഡിസംബറില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കണമെന്നാണ് അദാനി പോര്‍ട്‌സ് സിഇഒ കരണ്‍ അദാനിയോട് പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍, പദ്ധതി നിശ്ചിത സമയത്ത് പൂര്‍ത്തിയാകില്ലെന്നും 16 മാസം കൂടി അധികം അനുവദിക്കണമെന്നുമുള്ള ആവശ്യം അദാനി ഗ്രൂപ്പ് വീണ്ടും ഉന്നയിച്ചിരിക്കുകയാണ്.
നിലവിലെ കരാര്‍ പ്രകാരം 2017 ഒക്ടോബര്‍ 24നകം പദ്ധതിയുടെ 25 ശതമാനം നിര്‍മാണം പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍, ഓഖി എത്തുന്നതിനു മുമ്പ് പൂര്‍ത്തിയാകേണ്ട ഈ ജോലി തന്നെ പൂര്‍ത്തിയായിരുന്നില്ല. ഒപ്പം പദ്ധതിത്തുകയായ 4089 കോടിയുടെ 20 ശതമാനം ഈ മാര്‍ച്ചില്‍ പദ്ധതിക്കായി വിനിയോഗിക്കേണ്ടതായിരുന്നുവെങ്കിലും അദാനി ഗ്രൂപ്പ് ഇതിനു തയ്യാറായിട്ടില്ല.
കരാര്‍ വ്യവസ്ഥയില്‍ ഇളവു നേടാന്‍ വേണ്ടിയാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയതെങ്കിലും വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി നിര്‍മാണ കമ്പനിയെക്കൊണ്ട് പൂര്‍ത്തിയാക്കിക്കുന്നതിനാണ് സര്‍ക്കാര്‍ നോട്ടീസിലൂടെ ലക്ഷ്യമിടുന്നത്. 2020 ആഗസ്തില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് അദാനി ഗ്രൂപ്പ് അധികൃതര്‍ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചത്.
പ്രകൃതിദുരന്തങ്ങള്‍ ഉണ്ടായാല്‍ നിര്‍മാണ കാലാവധി നീട്ടിനല്‍കാന്‍ കരാറില്‍ വ്യവസ്ഥയുണ്ടെന്നു കാട്ടിയാണ് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിച്ചത്. എന്നാല്‍, 2019 ഡിസംബറില്‍ തന്നെ പണി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി അന്ത്യശാസനം നല്‍കിയാണ് കരണ്‍ അദാനിയെ മടക്കിയയച്ചത്. കഴിഞ്ഞ മാസം നടന്ന ഉന്നതതല യോഗത്തില്‍ വച്ചുതന്നെ നിശ്ചിത കാലാവധിക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it