അത്ര കരുണ വേണ്ട

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ പ്രവേശന നടപടികള്‍ റദ്ദാക്കിയ ഉത്തരവ് മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രിംകോടതി സ്‌റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സുപ്രിംകോടതി, 2016-17 കാലയളവില്‍ ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്നും ഉത്തരവിട്ടു.
ഇതോടെ, കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ 150ഉം കരുണയിലെ 30ഉം വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാവും. കോടതി വിധി മറികടക്കാന്‍ ശ്രമിക്കരുതെന്നും ഉത്തരവ് ലംഘിച്ചാല്‍ കടുത്ത നടപടിയുണ്ടാവുമെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, യു യു ലളിത് എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എംസിഐ) നല്‍കിയ ഹരജി പരിഗണിച്ചാണു കോടതി നടപടി. കേസില്‍ അടുത്തമാസം ഏഴിനു വിശദമായ വാദം കേള്‍ക്കും.
മെഡിക്കല്‍ കൗണ്‍സിലിന്റെ ചട്ടങ്ങള്‍ ലംഘിച്ച് പ്രവേശനം നടത്തിയ ഈ കോളജുകളുടെ നടപടി കഴിഞ്ഞവര്‍ഷമാണ് സുപ്രിംകോടതി റദ്ദാക്കിയത്. വിഷയത്തില്‍ കോളജുകള്‍ നല്‍കിയ പുനപ്പരിശോധനാ ഹരജിയും തള്ളിയതോടെ കോടതി വിധി മറികടക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍  ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കേസ് സുപ്രിംകോടതി ഇന്നലെ പരിഗണിക്കാനിരിക്കെ ധൃതിപിടിച്ച് 'കേരള മെഡിക്കല്‍ കോളജ് പ്രവേശനം സാധൂകരിക്കല്‍ ബില്ല്' എന്ന പേരില്‍ പ്രതിപക്ഷത്തിന്റെ സഹകരണത്തോടെ സര്‍ക്കാര്‍ ബില്ല് പാസാക്കിയെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഇന്നലെ രാവിലെ കോടതിനടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ബില്ല് ഗവര്‍ണറുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജിയിലെ വ്യവസ്ഥയും ഇന്നലെ പാസാക്കപ്പെട്ട പുതിയ ബില്ലും തമ്മില്‍ വലിയ അന്തരമുണ്ടായിട്ടുണ്ട്. അതിനാല്‍ കൗണ്‍സില്‍ പുതിയ ഹരജി നല്‍കുംവരെയെങ്കിലും കേസ് മാറ്റിവയ്ക്കണമെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ ജി പ്രകാശ് വാദിച്ചു. എന്നാല്‍, ആവശ്യം തള്ളിയ കോടതി, ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലല്ലോയെന്ന് ചോദിച്ചു.
സുപ്രിംകോടതി ഉത്തരവ് നിലനില്‍ക്കെ എങ്ങനെയാണ് സ്വാശ്രയ കോളജ് പ്രവേശന മേല്‍നോട്ട സമിതിക്ക് ഈ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയെന്ന് കോടതി ചോദിച്ചു. രണ്ടു കോളജുകളിലും വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയത് യോഗ്യതയുടെ അടിസ്ഥാനത്തിലല്ല. അതിനാല്‍ ആ വിദ്യാര്‍ഥികള്‍ ഒരു ആനുകൂല്യത്തിനും അര്‍ഹരല്ല. ഓര്‍ഡിനനന്‍സ് പ്രഥമദൃഷ്ട്യാ തന്നെ നിയമവിരുദ്ധമാണ്. കേസില്‍ ഈ കോടതി മുമ്പാകെ തന്നെ പലതവണ വാദം കേട്ടതാണ്. അപ്പോഴൊക്കെയും ഈ വിദ്യാര്‍ഥികള്‍ നിയമപരമായ മാര്‍ഗത്തിലൂടെയല്ല പ്രവേശനം നേടിയത് എന്നു വ്യക്തമായിരുന്നു. അതിനാല്‍ വിദ്യാര്‍ഥിപ്രവേശനം സാധുവാക്കുന്നതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന നടപടികളെല്ലാം സ്‌റ്റേ ചെയ്യുന്നു. വിദ്യാര്‍ഥികള്‍ ഇനി കോളജില്‍ തുടരാന്‍ പാടില്ല. ഇതു ലംഘിക്കപ്പെട്ടാല്‍ അതു ഗൗരവമായി കണ്ട് നടപടിയെടുക്കുമെന്നും ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it