അതിവേഗ റെയില്‍ പദ്ധതി: ഗുജറാത്തില്‍ കര്‍ഷക പ്രതിഷേധം

വഡോദര: അഹ്മദാബാദ്-മുംബൈ അതിവേഗ റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരേ ഗുജറാത്തില്‍ കര്‍ഷക പ്രതിഷേധം. ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് അതിവേഗ റെയില്‍ കോര്‍പറേഷന്‍ (എന്‍എച്ച്ആര്‍സി) അടിയന്തര നടപടി സ്വീകരിക്കുന്നതിനിടെയാണ് കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്.
ഭൂമി ഏറ്റെടുക്കല്‍ സംബന്ധിച്ച രണ്ടാംഘട്ട യോഗമെന്നു വ്യക്തമാക്കി കഴിഞ്ഞ ദിവസത്തെ പത്രങ്ങളിലാണ് യോഗവിവരം അറിയിച്ചത്. യോഗത്തിന്റെ അജണ്ടയും ആവശ്യകതയും അറിയിപ്പില്‍ വ്യക്തമാക്കുന്നില്ല. ഇത്തരത്തില്‍ മുന്നറിയിപ്പ് ഇല്ലാതെ യോഗം വിളിക്കുന്നത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കിയ കര്‍ഷകര്‍, ഇതു സംബന്ധിച്ച ഒന്നാംഘട്ട യോഗം നടന്നതിനെക്കുറിച്ച് അറിയില്ലെന്നും ആരോപിച്ചു. പ്രതിഷേധവുമായി യോഗം നടന്ന മഹാത്മാ ഗാന്ധി നഗറിലെത്തിയാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.
കര്‍ഷകര്‍ക്ക് പേരിനു മാത്രം അറിയിപ്പ് നല്‍കുന്ന നടപടിയാണ് പദ്ധതിക്കായി ദേശീയ അതിവേഗ റെയില്‍ കോര്‍പറേഷന്‍ നടത്തുന്നതെന്നു കാണിച്ച് കര്‍ഷകര്‍ വഡോദര-കച്ച് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. എന്നാല്‍, ഒരു വിഭാഗം മാത്രമാണ് പ്രതിഷേധവുമായി രംഗത്തെത്തിയതെന്നും 70ഓളം പ്രദേശവാസികള്‍ യോഗത്തിനെത്തിയെന്നും എന്‍എച്ച്ആര്‍സി വ്യക്തമാക്കി. യോഗം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതില്‍ ചില പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് പങ്കുണ്ടെന്നും വക്താവ് ആരോപിച്ചു. പദ്ധതിക്കായി 5000 കുടുംബങ്ങളില്‍ നിന്നായി 800 ഹെക്ടര്‍ ഭൂമിയാണ് ഗുജറാത്തില്‍ ഏറ്റെടുക്കുന്നത്.
Next Story

RELATED STORIES

Share it