അതിഥി തൊഴിലാളികള്‍ക്ക് എല്ലാ സംരക്ഷണവും ഉറപ്പാക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തു ജോലി ചെയ്യാന്‍ എത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാനത്തെ തൊഴിലാളികള്‍ക്കു ബാധകമായ എല്ലാ നിയമപരിരക്ഷയും ഉറപ്പാക്കുമെന്നു മന്ത്രി ടി പി രാമകൃഷ്ണന്‍. ഇതിനായി തൊഴില്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണ്.
കേരളത്തില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ എണ്ണം, മറ്റു വിവരങ്ങള്‍ എന്നിവ കൃത്യമായി നിര്‍ണയിക്കാന്‍ നടപടി ഊര്‍ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കെഎസ്ആര്‍ടിസി ടെര്‍മിനലില്‍ ഇവര്‍ക്കായി ആരംഭിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  തൊഴിലാളികള്‍ക്ക് പരമാവധി സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആവാസ് പദ്ധതി ആരംഭിക്കുന്നത്. എല്ലാ അതിഥി തൊഴിലാളികളെയും ആവാസ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കാനാണു ശ്രമം. ആവാസ് കാര്‍ഡിലെ ചിപ്പില്‍ തൊഴിലാളിയെ സംബന്ധിച്ച എല്ലാ വിവരങ്ങളും രേഖപ്പെടുത്താനാവും.
പദ്ധതിയില്‍ അംഗമാവുന്ന തൊഴിലാളിക്ക് 15,000 രൂപ വരെ ചികില്‍സാ സഹായം ലഭിക്കും. തൊഴിലാളി മരണപ്പെട്ടാല്‍ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വരെ ലഭിക്കും.
ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനുള്ള നടപടികളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ലഭ്യമാവും. എല്ലാ ഭാഷയിലും ആശയ വിനിമയം നടത്താന്‍ പ്രാപ്തരായ ഉദ്യോഗസ്ഥരുടെ സേവനം ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ ലഭിക്കും. ഏപ്രിലില്‍ എറണാകുളത്തെ പെരുമ്പാവൂരും കോഴിക്കോടും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിക്കും. കൂടാതെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇത്തരം ഓഫിസുകളാരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it