അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ വ്യത്യസ്ത യൂനിഫോം അനുവദിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത യൂനിഫോം ധരിക്കുന്നത് അടുത്ത അധ്യയനവര്‍ഷം മുതല്‍ അനുവദനീയമല്ലെന്നു വ്യക്തമാക്കി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദേശം പുറപ്പെടുവിച്ചു. യൂനിഫോം അടിക്കടി മാറ്റുന്ന പ്രവണത ഒഴിവാക്കണമെന്നും മൂന്നു വര്‍ഷത്തിനിടയില്‍ യൂനിഫോം മാറ്റരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണു നടപടി. എയ്ഡഡ് സ്‌കൂളുകളിലെ യൂനിഫോം മാറ്റുന്നതിന് ഹെഡ്മാസ്റ്റര്‍, എസ്എംസി അഥവാ പിടിഎ പ്രസിഡന്റ്, വാര്‍ഡ് മെംബര്‍, അധ്യാപക പ്രതിനിധി, വിദ്യാര്‍ഥി പ്രതിനിധി, എംപിടിഎ പ്രസിഡന്റ് എന്നിവരടങ്ങിയ കമ്മിറ്റിയുടെ തീരുമാനം ആവശ്യമാണ്. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ പിടിഎ, ഹെഡ്മാസ്റ്റര്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവര്‍ അടങ്ങിയ കമ്മിറ്റിയുടെ തീരുമാനമാണ് ആവശ്യം. യൂനിഫോമിനായി അനുവദിച്ച തുക മറ്റാവശ്യങ്ങള്‍ക്കു വിനിയോഗിക്കാന്‍ പാടില്ല. എസ്എംസിയുടെ അംഗീകാരത്തോടെ സുതാര്യമായ നടപടിക്രമങ്ങളിലൂടെ മാത്രം യൂനിഫോം തുണി വാങ്ങുന്ന നടപടി പൂര്‍ത്തിയാക്കണം. യൂനിഫോമിന്റെ വിതരണോദ്ഘാടന പരിപാടിയില്‍ ജനപ്രതിനിധികളെ പങ്കെടുപ്പിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഒന്നുമുതല്‍ എട്ടുവരെയുളള ക്ലാസുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ട ആണ്‍കുട്ടികള്‍ക്കും ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ആണ്‍കുട്ടികള്‍ക്കും യൂനിഫോം നല്‍കുന്നതിന് എസ്എസ്എ മുഖേന ഫണ്ട് നല്‍കിവരുന്നുണ്ട്.
Next Story

RELATED STORIES

Share it