അഞ്ചുലക്ഷം കുളങ്ങള്‍ കുഴിക്കും: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ജല വിതാനം വല്ലാതെ താഴ്ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി അഞ്ചു ലക്ഷം കുളങ്ങള്‍ നിര്‍മിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍കീ ബാത്ത്’റേഡിയോ“പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.ജല സംരക്ഷണത്തിനു വേണ്ടി ചെറിയ ജലസംഭരണികള്‍ നിര്‍മിക്കേണ്ടതുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലൂടെയും ജല സംരക്ഷണ സംവിധാനങ്ങള്‍ നിര്‍മിക്കും. ജനങ്ങളെ ജല സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തണം. ജലക്ഷാമം പശ്ചിമബംഗാളില്‍ ക്രമസമാധാന പ്രശ്‌നത്തിനുവരെ ഇടയാക്കി. പൂനെ ജില്ലയില്‍ 13 താലൂക്കുകളിലെ 540 ഗ്രാമങ്ങൡ ഭൂഗര്‍ഭ ജലവിതാനം ഒരു കിലോമീറ്റര്‍ താഴ്ന്നതായാണ് ഭൂഗര്‍ഭ വകുപ്പ് കണ്ടെത്തിയത്. 17 വയസ്സിനു താഴെയുള്ളവരുടെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അടുത്തവര്‍ഷം ഇന്ത്യ ആതിഥ്യം വഹിക്കും. ഇത് അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ പ്രശസ്തി വര്‍ധിപ്പിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 24 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. ക്രിക്കറ്റിലെന്നപോലെ മറ്റു കളികള്‍ക്കും നാം അവസരം നല്‍കേണ്ടതുണ്ട്. ഇന്ത്യന്‍ യുവത്വത്തിന്റെ ശക്തി തെളിയിക്കാനുള്ള ഒരവസരമാണിത്. ടൂര്‍ണമെന്റിന്റെ ലോഗോ, മുദ്രാഗീതം, ഗാനങ്ങള്‍, സ്മരണിക തുടങ്ങിയവയില്‍ ജനങ്ങളുടെ അഭിപ്രായങ്ങളും അദ്ദേഹം തേടി. ഇപ്പോള്‍ നടന്നുവരുന്ന ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റ് മല്‍സരത്തില്‍ നിര്‍ണായകമായ രണ്ടു വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. 65 ശതമാനം യുവാക്കളുള്ള ഒരു രാജ്യം ലോക കായികരംഗത്ത് പിന്നോക്കമാവാന്‍ പാടില്ല. ഈ രംഗത്ത് പുതിയ വിപ്ലവം സൃഷ്ടിക്കാന്‍ നമുക്ക് കഴിയണം. ക്രിക്കറ്റിനെ പോലെ ഫുട്‌ബോള്‍, ഹോക്കി, ടെന്നീസ്, കബഡി എന്നിവയിലും യുവാക്കള്‍ താല്‍പര്യം കാണിക്കണം. ഫുട്‌ബോളില്‍ ഇന്ത്യ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പിന്നിലാണ്. 1951ലും 1962ലും ഏഷ്യന്‍ ഗെയിംസില്‍ ഫുട്‌ബോള്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യക്ക് 1956ലെ ഒളിംപിക്‌സ് ഗെയിംസില്‍ നാലാം സ്ഥാനമുണ്ടായിരുന്നതായും മോദി ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയില്‍ ഡിജിറ്റല്‍ ഇന്ത്യയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി കര്‍ഷകരോടാവശ്യപ്പെട്ടു.  കര്‍ഷകര്‍ തങ്ങളുടെ മൊബൈല്‍ ഫോണില്‍  കിസാന്‍ സുവിദ ആപ്ലിക്കേഷന്‍ഡൗണ്‍ ലോഡ് ചെയ്തു കൃഷി സംബന്ധമായ വിവരങ്ങള്‍ അറിയണം. കൃഷിച്ചെലവുകള്‍ കുറച്ച് കൂടുതല്‍ ഉല്‍പാദനം നേടുവാനുള്ള മന്ത്രമാണ് കര്‍ഷകര്‍ക്കുണ്ടാവേണ്ടത്. ബി ആര്‍ അംബേദ്കറുടെ 125ാം ജന്‍മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തോട് ബന്ധപ്പെട്ട അഞ്ചു സ്ഥലങ്ങളില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it