അഞ്ചംഗ കുടുംബത്തിന് നാടിന്റെ കണ്ണീര്‍ പ്രണാമം

ബദിയടുക്ക (കാസര്‍കോട്): തെലങ്കാനയില്‍ കാറപകടത്തില്‍ മരിച്ച അഞ്ചംഗ കുടുംബത്തിന് നാട് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. തിങ്കളാഴ്ച പുലര്‍ച്ചെ തെലങ്കാനയിലെ കര്‍ണൂലിലുണ്ടായ അപകടത്തില്‍ മരിച്ച ദേലംപാടി ഊജംപാടി ഹിദായത്ത് നഗര്‍ സ്വദേശികളായ പി ഡി റോബിന്‍സ് (38), ഭാര്യ ബിസിമോള്‍ (30), നാലുമാസം പ്രായമുള്ള മകന്‍ ഐവാന്‍, റോബിന്‍സിന്റെ മാതാപിതാക്കളായ ദേവസ്യ (67), ത്രേസ്യക്കുട്ടി (62) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ വൈകീട്ട് നാട്ടിലെത്തിച്ചപ്പോള്‍ ഒരുനോക്കുകാണാനെത്തിയത് ആയിരങ്ങളാണ്.
പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം റോബിന്‍സിന്റെ സഹോദരന്‍ റെനീഷ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. തിങ്കളാഴ്ച രാത്രി തന്നെ തെലങ്കാനയില്‍ നിന്നു മൃതദേഹങ്ങളുമായി പുറപ്പെട്ട ആംബുലന്‍സ് ഇന്നലെ വൈകീട്ട് 6.50ഓടെയാണു വീട്ടിലെത്തിയത്. വീട്ടില്‍ അല്‍പസമയം പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്‌കാരച്ചടങ്ങുകള്‍ക്കായി ദേലമ്പാടി സെന്റ് മേരീസ് ദേവാലയത്തിലേക്കു കൊണ്ടുപോയി.
തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് എമിരറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം, വികാരി ജനറല്‍ മാര്‍ ജോര്‍ജ് എളുക്കുന്നേല്‍, ഇടവക വികാരി ഫാ. ജോസഫ് ഈനഞ്ചേരിയില്‍, കാസര്‍കോട് കോട്ടക്കണ്ണി സെന്റ് ജോസഫ് ഇടവക വികാരി ഫാ. മാണി മേല്‍വെട്ടം, ഫാ. ആന്റണി ചെട്ടിയാനി, ഫാ. അനീഷ് കൊളത്തറ എന്നിവര്‍ സംസ്‌കാരച്ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരികരംഗത്തെ നിരവധി പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിച്ചു.
Next Story

RELATED STORIES

Share it