ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് വര്‍ണാഭമായ തുടക്കം
ഷാര്‍ജ: ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് വര്‍ണാഭമായ ചടങ്ങുകളോടെ ഷാര്‍ജ എക്സ്പോയില്‍ തുടക്കമായി. യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ സുല്‍ത്താന്‍ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സാന്നിധ്യത്തിലാണ് തുടക്കം കുറിച്ചത്. ഈ വര്‍ഷത്തെ മികച്ച സാംസ്കാരിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ട ലിബിയന്‍ എഴുത്തുകാരനും നോവലിസ്റ്റുമായ ഇബ്രാഹീം അല്‍ കോനിയക്ക് പുരസ്കാരം സമ്മാനിച്ചു. ഞങ്ങള്‍ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുന്നു എന്ന പ്രമേയത്തിലുള്ള ഷാര്‍ജ ബുക്ക് അതോറിറ്റി(എസ്ബിഎ)യുടെ മേള 12ന് സമാപിക്കും.
രാവിലെ തന്നെ സ്കൂള്‍ കുട്ടികളടക്കം നൂറുകണക്കിന് പേര് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഏഴാം നമ്പര്‍ ഹാളിലെ ഇന്ത്യന്‍ പവലിയനടക്കം അറബിക്, ഇംഗ്ലീഷ് പവലിയനുകള്‍ ഇന്നലെ വൈകീട്ടോടെ ഒരുക്കം പൂര്‍ത്തിയാക്കി. 108 രാജ്യങ്ങളില്‍ നിന്നുള്ള 2,033 പ്രസാധകരാണ് ഇത്തവണ മേളയില്‍ പങ്കെടുക്കുന്നത്. ഇതില്‍ 1,043 അറബ് പ്രസാധകരും 990 രാജ്യാന്തര പ്രസാധകരുമാണ്. ഇവര്‍ 15 ലക്ഷം ടൈറ്റിലുകള്‍ പ്രദര്‍ശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യും. ഇതുകൂടാതെ, 69 രാജ്യങ്ങളില്‍ നിന്നുള്ള 215 അതിഥികള്‍ 1,700 പരിപാടികളില്‍ സംബന്ധിക്കും. 127 അറബ്, രാജ്യാന്തര അതിഥികള്‍ 460 സാംസ്കാരിക പരിപാടികള്‍ നയിക്കും.
പ്രസാധകരെ കൂടാതെ, വിതരണക്കാര്‍, വിവര്‍ത്തകര്‍, ജീവചരിത്രകാരന്മാര് തുടങ്ങിയവര്‍ മേളയ്ക്ക് അക്ഷര വെളിച്ചം നല്‍കും. ദക്ഷിണ കൊറിയയാണ് ഇപ്രാവശ്യത്തെ അതിഥി രാജ്യം. കൊറിയയില്‍ നിന്ന് ഒട്ടേറെ എഴുത്തുകാരും ചിന്തകരുമെത്തും. അതോടൊപ്പം കൊറിയന്‍ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. അറബിക് പ്രസാധകരില്‍ യുഎഇയാണ് ഏറ്റവും മുന്നില്‍-300 പേര്. ഈജിപ്ത്-284, ലബനനന്‍-94, സിറിയ-62. രാജ്യാന്തര തലത്തില്‍ ഇന്ത്യയാണ് ഒന്നാംസ്ഥാനത്ത്. യുകെ, തുര്‍ക്കി എന്നിവയാണ് തൊട്ടുപിന്നില്‍. ഇന്ത്യയില്‍ നിന്ന് ഒട്ടേറെ പ്രഗത്ഭര്‍ ഈ വര്‍ഷവും ഇന്ത്യയില്‍ നിന്ന് നിരവധി പ്രഗല്ഭരെത്തുന്നുണ്ട്. സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര, ശാസ്ത്ര, ബിസിനസ്, മാധ്യമ, ദുരന്ത നിവാരണ മേഖലകളില്‍ അറിയപ്പെടുന്ന വ്യക്തിത്വങ്ങളാണ് സാന്നിധ്യമറിയിക്കുക. തങ്ങളുടെ പുസ്തകങ്ങള്‍ സംബന്ധിച്ചും ജീവിതാനുഭവങ്ങളും മറ്റും ഇവര്‍ സദസ്സുമായി പങ്കു വയ്ക്കും.
സുനിതാ വില്യംസ്, മല്ലിക സാരാഭായ്, ബര്‍ഖാ ദത്ത്, നീനാ ഗുപ്ത, നിഹാരിക, കരീനാ കപൂര്‍, കജോള്‍ ദേവ്ഗന്‍, അജയ് പി മങ്ങാട്ട്, ഐഎസ്ആര്‍ഒ ചെയര്മാന് എസ് സോമനാഥ്, യാസ്മിന് കറാച്ചിവാല, അങ്കുര്‍ വാരികൂ, മുരളി തുമ്മാരുകുടി തുടങ്ങിയവരാണ് ഈ വര്‍ഷത്തെ പുസ്തക മേളയില്‍ അതിഥികളാവുന്നത്. സംസ്ഥാന മുന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ്, ഐഎസ് ആര് ഒ ചെയര്മാന് എസ് സോമനാഥ്, സംസ്ഥാന മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ്, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരാണ് കേരളത്തില്‍ നിന്നെത്തുന്ന മറ്റു പ്രമുഖര്‍. പുസ്തകപ്രദര്‍ശനവും വില്പനയും കൂടാതെ, കലാ, പാചക പരിപാടികളും അരങ്ങേറും. കൂടാതെ, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിജ്ഞാനം പകരുന്ന ഒട്ടേറെ പ്രദര്‍ശനങ്ങളും നടക്കും. സന്ദര്‍ശകര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരെ നേരില്‍ക്കാണാനും അവരുടെ പുസ്തകങ്ങള്‍ കൈയൊപ്പ് ചാര്‍ത്തി വാങ്ങിക്കാനും അവസരമുണ്ട്.
RELATED STORIES
അബ്ദുറഹീമിന്റെ മോചനത്തില്‍ പ്രതിസന്ധി; അഭിഭാഷകന് ഒരു കോടി നല്‍കണം
8 May 2024 5:37 AM GMTഖത്തര്‍ ജയിലിലെ ഇന്ത്യക്കാരുടെ മോചനം; തടവുകാര്‍ കൂട്ടനിരാഹാര...
7 May 2024 2:41 PM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTഅബൂദബിയില്‍ കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി
3 May 2024 3:01 PM GMTഇന്ത്യൻ ഇസ്ലാഹി സെന്റർ ഇന്റർനാഷനൽ എക്സിബിഷൻ ജിദ്ദയിൽ
3 May 2024 12:23 PM GMTറഹീമിന്റെ മോചനം ലക്ഷ്യത്തിലേക്ക്; കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കോടതി...
2 May 2024 7:50 AM GMT