ഇബ്റാഹീമീ ത്യാഗ സ്മരണകളില്‍ നാളെ ബലി പെരുന്നാള്‍
കോഴിക്കോട്: തിന്മയുടെ ഗര്‍വുകള്‍ക്കും ഭൂമിയിലെ അടിച്ചമര്‍ത്തലുകള്‍ക്കുമെതിരേ നാഥന്റെ മാര്‍ഗത്തിലുള്ള സ്വയം സമര്‍പ്പണത്തിന്റെ സന്ദേശമുയര്‍ത്തി ഒരു ബലി പെരുന്നാള്‍ കൂടി. മഹാമാരിയുടെയും ഭരണകൂട, സാമ്രാജ്യത്വ ഭീകരതകളുടെയും വര്‍ഗീയ ഫാഷിസ്റ്റ് ഭീഷണികളുടെയും നടപ്പുകാലത്ത് അതി ജീവനത്തിനായി ഓരോ മനുഷ്യനും ഇബ്റാഹീമീ മാര്‍ഗത്തിലെ ഇച്ഛാശക്തി സ്വയം ആര്‍ജ്ജിക്കേണ്ടതിന്റെ അനിവാര്യതയാണ് ഈ ബലി പെരുന്നാള്‍ സന്ദേശവും വിളിച്ചോതുന്നത്. അതിജീവന പോരാട്ടത്തിലേക്കുള്ള ആത്മാര്‍പ്പണമാണ് വിശ്വാസിയുടെ യഥാര്‍ഥ ആഘോഷമെന്ന അതിവിശാല മാനവികതയാണ് ബലി പെരുന്നാളിന്റെ കാതല്‍. ഇബ്റാഹീം പ്രവാചകനെതിരേ നംറൂദ് ഏകാധിപതി ഒരുക്കിയ അഗ്നി കുണ്ഡങ്ങളാണ് ഭരണകൂട വേട്ടയായും സാമ്രാജ്യത്വ, വര്‍ഗീയ ഫാഷിസമായും നിസ്സഹായരും നിരായുധരുമായ മനുഷ്യര്‍ക്കു മുന്നില്‍ ഇപ്പോഴും കത്തിയാളുന്നത്. ഫലസ്തീനികള്‍ക്കെതിരായ ഇസ്രായേല്‍ പൈശാചികതയും നിരപരാധികള്‍ക്കെതിരായ ഇന്ത്യയിലെ യോഗി പോലിസ് ഭീകരതയുമൊക്കൊക്കെ അഭിനവ ലോകത്തെ നംറൂദിയന്‍ കാഴ്ചകള്‍.
തിന്മകള്ക്കെതിരേ പൊരുതുന്ന മനുഷ്യര്‍ക്ക് അവസാനിക്കാത്ത പ്രചോദനമായാണ് ഇബ്റാഹീമീ സ്മരണകള്‍ ചരിത്രത്തില്‍ ഇരമ്പുന്നത്. നാഥനില്‍ സ്വയം സമര്‍പ്പിച്ച് അതീജീവനത്തിന്റെയും പോരാട്ടത്തിന്റെയും ഇബ്റാഹീമുമാരാവുക എന്നതു തന്നെയാണ് കാലം മനുഷ്യകുലത്തോട് ആഹ്വാനം ചെയ്യുന്നത്. മാനവ ചരിത്രത്തിലെ അതുല്യവും അത്യുജ്ജ്വലവുമായ ഒരധ്യായത്തിന്റെ ഓര്മ പുതുക്കലാണ് ഈദുല്‍ അദ്ഹ. ജീവിതം കൊണ്ട് ചരിത്രത്തെ സാര്‍ഥകമാക്കിയ ഇബ്റാഹീം നബിയുടെ ജ്വലിക്കുന്ന ഓര്‍മകള്‍. ഹസ്രത്ത് ഇബ്രാഹീം നബിയുടെയും മകന് ഇസ്മാഈല്‍ നബിയുടെയും ത്യാഗോജ്വലമായ ജീവിത ചരിത്രം. ആത്മാര്‍ത്ഥത, സത്യസന്ധത, ആദര്‍ശ നിഷ്ഠ, ഇച്ഛാ ശക്തി, പോരാട്ട വീര്യം, സമര്‍പ്പണ സന്നദ്ധത എന്നിങ്ങനെ ഒരു മനുഷ്യനുണ്ടാവേണ്ട അടിസ്ഥാന ഗുണങ്ങല്‍ ഓര്‍മപ്പെടുത്തുന്ന ആഘോഷം കൂടിയാണ് ബലിപെരുന്നാള്‍.
മാനവ ചരിത്രത്തില്‍ സമാനത ഇല്ലാത്ത അധ്യായമാണ് ഇബ്രാഹിം നബിയുടേത്. സമൂഹത്തെ കൃത്യതയാര്‍ന്ന മനോബലത്തിലും വിശ്വാസ ദാര്‍ഢ്യത്തിലും ആദര്‍ശത്തിലും ഉറപ്പിച്ചുനിര്‍ത്താന്‍ ഇബ്രാഹീം പ്രവാചകന് മാതൃകയായി. കൊവിഡ് ഭീഷണിയുടെ സാഹചര്യത്തില്‍ ഈ വര്‍ഷവും കടുത്ത നിയന്ത്രണങ്ങളിലാണ് ലോകം ബലിപെരുന്നാള്‍ കൊണ്ടാടുന്നത്. കേരളത്തിലടക്കം പലയിടങ്ങളിലും പൊതു ഈദ് ഗാഹുകളില്ല. പള്ളികളിലെ പെരുന്നാള്‍ നമസ്കാരത്തിനും നിയന്ത്രണങ്ങളുണ്ട്.
അതേസമയം, ഗള്‍ഫ് നാടുകളില്‍ ഇന്നാണ് ബലി പെരുന്നാള്‍. ഒമാന്‍ ഒഴികെ അഞ്ചുഗള്‍ഫ് രാജ്യങ്ങളിലും പള്ളികളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്കാരത്തിനു അനുമതിയുണ്ട്. കൊവിഡ് നിയന്ത്രണം പാലിച്ച് പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹജ്ജ് തീര്‍ഥാടകര്‍ ജംറയില്‍ കല്ലേറ് കര്‍മം നിര്‍വഹിച്ചശേഷം പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കാളികളാവും.ഒമാനില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാല്‍ താമസയിടങ്ങളിലാണ് പ്രാര്‍ഥനകള്‍ നിര്‍വഹിക്കുന്നത്. യുഎഇയില്‍ പെരുന്നാള്‍ നമസ്കാരത്തിനും പ്രഭാഷണത്തിനും ഉള്‍പ്പെടെ 15 മിനിട്ടാണ് സമയമാണ് അനുവദിച്ചിട്ടുള്ളത്.
Eid ul Adha tomorrow in remembrance of prophet Ibrahim's sacrifice
RELATED STORIES
കേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMTതിരഞ്ഞെടുപ്പിനിടെ കര്‍ണാടകയിൽ ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
8 May 2024 5:15 AM GMTമഴക്കെടുതി: ഹൈദരാബാദില്‍ മതില് ഇടിഞ്ഞുവീണ് ഏഴു മരണം
8 May 2024 4:24 AM GMTവെസ്റ്റ് നൈൽ പനി; ആശങ്ക വേണ്ട, ക്ഷീണം മാറാൻ മാസങ്ങളെടുത്തേക്കാം
8 May 2024 4:14 AM GMT